ഒറ്റപ്പെട്ടുപോകുന്നത് വേദനയല്ല,
തിരിച്ചറിവിന്റെ സംഗീതമാണത്.
കുറ്റപ്പെടുത്തലുകൾക്കു മേയാൻ
ഒരു പുൽത്തകിടിയാകുന്നത് ദുഃഖമല്ല.
അപ്പോഴും മനസ്സിൽ മന്ത്രസ്ഥായിയിൽ
ഒരു ശ്രുതിയുണ്ടാകും.
മറ്റുള്ളവർക്കു കേൾക്കാനാകാത്ത ലയം.
അക്ഷരങ്ങൾ കൊണ്ട് അന്യനായിപ്പോകുന്നത്
ആത്മാവിന്റെ വറുതിയല്ല
അജ്ഞാത രാഗങ്ങളുടെ ആത്മപ്രകാശമാണത്.
പിറവിയുടെ ദുഃഖത്താൽ
കനം തൂങ്ങുന്ന ഈ ജീവിതം
ഒരു സമസ്യയല്ല.
മറ്റുള്ളവർ വായിച്ചെടുക്കാത്ത
ഉത്തരമാണത്.
