Wednesday, June 30, 2021


 ഭൂമിയിൽ നിന്നും കുഴിച്ചെടുത്ത ക്ഷേത്ര കവാടത്തിലെത്തി ഞങ്ങൾ. ചുറ്റും കരിങ്കൽ നിർമ്മിതമായ ശക്തമായ മതിൽ. ഇതിന്മേൽ സാമാന്യം ഉയരത്തിൽ ഗ്രില്ലിട്ട് കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്. വലിയ ഗെയ്റ്റ് കടന്ന് ഉള്ളിലേയ്ക്ക്... ക്ഷേത്രത്തിലേയ്ക്ക് ഇറങ്ങാനുള്ള പടികളുടെ രണ്ടു വശവും പൂന്തോട്ടം നിർമ്മിക്കാനുള്ള പണികൾ നടക്കുന്നുണ്ട്. സമനിരപ്പിൽ നിന്നും ഏകദേശം പത്തടി താഴ്ചയിലാണ് ക്ഷേത്രമുള്ളത്. ഉയർന്നു നിൽക്കുന്ന ഭാഗത്തിൻ്റെ അരിക് കരിങ്കൽ പതിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. മതിലിനു പുറത്ത് ചുറ്റും മാവ് അടക്കമുള്ള വലിയ വൃക്ഷങ്ങൾ തിങ്ങി നിൽക്കുന്നുണ്ടെങ്കിലും ക്ഷേത്ര മുറ്റത്ത് ഒരു പുൽനാമ്പ് പോലും ഇല്ലാതെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ഭൂനിരപ്പിന്നടിയിൽ മണ്ണുമൂടി കിടന്നിരുന്ന ഈ ക്ഷേത്രം പുരാവസ്തു വകുപ്പ് ഖനനം ചെയ്തെടുത്തതാണ്. അവശ്യം കൊത്തുപണികളോടുകൂടിയ കരിങ്കൽച്ചുമരുകളിൽ വാതിലുകളൊന്നും കാണുന്നില്ല.  ചുറ്റമ്പലവും കഴിഞ്ഞ് വീണ്ടും ഉള്ളിലേയ്ക്ക് ചെല്ലുമ്പോഴാണ് വിഗ്രഹം ഇരുന്നിടം കാണാനാവുക. വിഗ്രഹമില്ലാത്ത ശൂന്യമായ ഇടം. കുറച്ചു നീങ്ങി ഒരു മൂലയിൽ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന പീഠം കിടക്കുന്നുണ്ട്. വിഗ്രഹം നശിപ്പിക്കുന്നതിന്നിടയിൽ തെറിച്ചു പോയതാകാം! ഇവിടെ കാൽപാദം മുങ്ങാൻ മാത്രമുള്ള വെള്ളം കാണുന്നുണ്ട്. തുംഗഭദ്ര നദിയിൽ നിന്നും കനാൽ മാർഗ്ഗം എത്തുന്നതാണത്രെ. പ്രസന്ന വീരുപക്ഷ എന്നാണ് ഇവിടത്തെ ശിവപ്രതിഷ്ഠ അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിനകത്തു നിൽക്കുമ്പോൾ നല്ല തണുപ്പ് ഉണ്ട്. എന്തുകൊണ്ടോ തല കുനിച്ച് അഞ്ജലീ ബദ്ധയായി നിന്നു പോയി ഒരു നിമിഷം ... വിജയനഗര രാജ കുടുംബത്തിലെ അംഗങ്ങൾക്കു മാത്രമേ ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നുള്ളുവത്രെ. വേനൽക്കാലത്തു മാത്രമേ സഞ്ചാരികൾക്ക്  ഇവിടേയ്ക്ക് പ്രവേശനമുള്ളു വർഷ കാലം മുഴുവനും ഇവിടെ വെള്ളം നിറഞ്ഞു കിടക്കും..


അവിടെ നിന്നും തിരിച്ച് കയറിപ്പോരുമ്പോൾ ഹംപിയിൽ ശിവ പ്രതിഷ്ഠയുള്ള എല്ലാ അമ്പലത്തിനുള്ളിനും വെള്ളം ഉണ്ടായിരുന്നുവല്ലോ, എല്ലാം തുംഗഭദ്ര നദിയിൽ നിന്നും വരുന്നതാണല്ലോയെന്നും ഞാനോർത്തു. ഇവിടത്തെ പ്രധാന ജല സ്രോതസ്സ് ഈ നദിയായിരിക്കും... ശിവലിംഗപ്രതിഷ്ഠയ്ക്കുണ്ടായിരുന്ന ഈ ജലസാന്നിദ്ധ്യമായിരിക്കുമോ ഇപ്പോൾ ശിവന് ജലധാര വഴിപാട് ആയി ചുരുങ്ങിയത്... എൻ്റെ മണ്ടൻ ചിന്തകളെ അവിടെ തന്നെ ഉപേക്ഷിച്ചു പോരുകയായിരുന്നു.


ഇനി നമ്മൾ പോകുന്നത് പ്രധാനപ്പെട്ട ഒരു കൂട്ടം നിർമ്മിതികളുടെ കാഴ്ചകളിലേയ്ക്കാണ്... കഷ്ടി ഒരു കിലോമീറററോളം നടക്കണം. വീണ്ടും പൊള്ളുന്ന വെയിലിലേയ്ക്ക്... എന്നിട്ടും ഹംപി യിലെ വിസ്മയങ്ങൾ നമ്മെ മുന്നോട്ട് നയിച്ചുകൊണ്ടേയിരിക്കും! റോഡിലെ വഴിയോര വില്പനക്കാഴ്ചകൾ ഇഷ്ടപ്പെടുന്ന ഞാൻ അത് ആസ്വദിച്ചു നടന്നു. മാർബിൾ കൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ആനകൾ... അതിലൊന്നിനെയെങ്കിലും കയ്യിലെടുക്കാനും വില ചോദിക്കാനും ആഗ്രഹിച്ചെങ്കിലും കൊറോണക്കാലമായതിനാൽ വേണ്ടെന്നു വച്ചു.. കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശമായതിനാലാകാം ഒരു പാട് പേർ കരിമ്പ് ജ്യൂസ് വില്പനക്കാരായി ഉണ്ട്. രാജേട്ടന് ഇഷ്ടപ്പെട്ട ഒരു വില്പനക്കാരനെ, കണ്ടപ്പോൾ ഞങ്ങൾ ഫ്രഷ് കരിമ്പിൻ  ജ്യൂസ് കഴിച്ചു...  നമ്മൾ നടന്നുകയറി ചെല്ലുന്ന സ്ഥലം കുറച്ചു ഉയർന്നു നിൽക്കുന്ന ഭൂപ്രദേശമാണ്. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഉള്ളിലേയ്ക്ക് പ്രവേശിക്കണമെങ്കിൽ ടിക്കറ്റ് എടുക്കണം ഒരാൾക്ക്  മുപ്പത്തിയഞ്ച് രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ കൊറോണക്കാലമായതിനാൽ പണമായി വാങ്ങില്ലെന്നും ഒറിജിനൽ തിരിച്ചറിയൽ രേഖ വേണമെന്നുമായി. കുറച്ചു സമയം പിടിക്കും അമ്മ ആ തണലിൽ പോയിരുന്നോളു എന്ന് മോൻ പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടു നടന്നു.അവിടെ കുറച്ചു പേര് ഇതു പോലെ കാത്തിരിക്കുന്നുണ്ട്. കുടുംബമായി  വരുന്നവരും പ്രണയിതാക്കളും എല്ലാമുണ്ട് കൂട്ടത്തിൽ... ഇ. പേയ്മെൻ്റിലൂടെ പണമടച്ച് ഞങ്ങൾ ഉള്ളിൽ പ്രവേശിച്ചു. നീണ്ടു കിടക്കുന്ന നടപ്പാതയുടെ ഇരുവശവും ചെടികൾ വച്ച് ആകർഷകമാക്കിയിട്ടുണ്ട്. അവിടെ കരിക്ക് വില്പന മാത്രം അനുവദിച്ചീട്ടുണ്ട്. സന്ദർശകർക്ക് നടന്നു കാണാൻ ഏക്കർക്കണക്കിന് സ്ഥലമാണു കിടക്കുന്നത് അതുകൊണ്ടായിരിക്കാം... കുറേ സ്ഥലം പുല്ലുപിടിപ്പിച്ച് ഭംഗിയാക്കി ഇട്ടിട്ടുണ്ട് കൂടാതെ വൃത്തിയാക്കി  കൊണ്ടേയിരിക്കാൻ ധാരാളം സ്ത്രീത്തൊഴിലാളികൾ ചൂലും പിടിച്ച് നടക്കുന്നുണ്ട്...


ഞങ്ങൾ ആദ്യം കണ്ടത് ലോട്ടസ് മഹൽ ആണ്. ഇത് വാസ്തുവിദ്യയുടെ  വിസ്മയം തന്നെയാണ്! താമരയിതളുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന അതി മനോഹരമായ നിർമ്മിതി. രാജാക്കൻമാർ യുദ്ധത്തിനു പോകുമ്പോൾ രാജ്ഞിമാർ ഇവിടെയാണ് താമസിക്കുന്നത്. ഈ അന്ത:പുരത്തിന് ആയുധധാരികളായ സ്ത്രീപ്പടയാളികളും കാവൽ നിന്നിരുന്നു. അമ്പതടിയോളം ഉയരത്തിലുള്ള മതിലിനാൽ സുരക്ഷിതമായിരുന്നു ലോട്ടസ്മഹൽ.. ഞങ്ങൾ ഇതിൻ്റെ ചുറ്റും നടന്നു നോക്കി... ഒരു താമരപ്പൂവിൻ്റെ ചുറ്റും കാണുന്നതുപോലെ എല്ലാ ഭാഗവും ഒരുപോലെ. അത്ഭുക്കാഴ്ച തന്നെ!... ഇതിൻ്റെ ചുമര് തേച്ചിരിക്കുന്നത് ചുണ്ണാമ്പ്, മുട്ട,മണ്ണ് ഇവയുടെ മിശ്രിതം കൊണ്ടാണെന്ന അറിവ് എനിക്ക് ആശ്ചര്യമായി! രണ്ടു നിലകളിലുള്ള ഈ കെട്ടിടത്തിൻ്റെ താഴെ ഭാഗം മണ്ഡപമായും മുകൾനില താമസിക്കാനുള്ള സ്ഥലമായും ആണ് പണിതിരിക്കുന്നത്. അലങ്കാരത്തിനായി ചുമരിൽ ഒട്ടിച്ചിരുന്ന വില പിടിപ്പുള്ള കല്ലുകൾ അടർത്തിയെടുത്തതിൻ്റെ പാടുകൾ ചുമരിൽ നമുക്ക് വ്യക്തമായി കാണാം.ഇൻഡോ ഇസ്ലാമിക് വാസ്തുശില്പകലയുടെ സാക്ഷ്യമാണ് ലോട്ടസ് മഹൽ. നമ്മുടെ പൂർവ്വികരുടെ കലാബോധത്തെ അഭിമാനപൂർവ്വം സ്മരിച്ചു കൊണ്ട്

ഞങ്ങൾ ഇവിടെ നിന്നു തൊട്ടരികിലുള്ള ആനപ്പന്തിയുടെ അരികിലേയ്ക്ക് നടന്നു...


(തുടരും)

Saturday, June 26, 2021

ഹംപി യാത്ര - അജിത രാജൻ. (ഭാഗം 9)

 

ഹേമകൂട കുന്നിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് ഉഗ്രനരസിംഹമൂർത്തിയുടെ ക്ഷേത്രം. ഞങ്ങൾ അങ്ങോട്ട് നടന്നു.. കൊറോണക്കാലമായിരുന്നിട്ടും തിരക്കുണ്ടല്ലോയെന്ന എൻ്റെ ചിന്ത വാക്കുകളായി പുറത്തു വന്നപ്പോൾ മോൻ പറഞ്ഞത് ഇതൊന്നും തിരക്കേയല്ല, ഒരു വർഷം മുൻപ് അവരിടെ വന്നപ്പോൾ, ധാരാളം വിദേശിയർ ഇവിടെ വന്ന് മാസങ്ങളോളം നടന്ന് കാണുന്നു എന്നാണ്. സൈക്കിളും ഓട്ടോയും കാറുമെടുത്ത് എല്ലാ കാഴ്ചകളിലേയ്ക്കും എത്തുന്നുവത്രെ! തകർത്തു തരിപ്പണമാക്കിയിട്ടും എത്ര മാത്രം വിസ്മയങ്ങളുടെ കൂമ്പാരമാണിവിടെ! കല്ലുകൾ പൂത്തു നിൽക്കുന്ന ഹംപിയിലെ ഓരോ കല്ലിനും ഓരോ കഥ പറയുവാനുണ്ടാകും..


വിഷ്ണുഭഗവാൻ്റെ ഇരിപ്പിടമായ ഏഴു തലയുള്ള ആദിശേഷൻ്റെ പുറത്തിരിക്കുന്ന രൂപത്തിലുള്ള നരസിംഹ പ്രതിമയാണ് ഇവിടെയുള്ളത്. ശരിയ്ക്കും നോക്കിയാൽ ഈ വിഗ്രഹത്തിൽ ഒരു കൈപ്പത്തികൂടി കാണാം, നരസിംഹമൂർത്തിയുടെ മടിയിൽ ലക്ഷ്മീദേവി ഇരിക്കുന്ന രൂപത്തിലായിരുന്നുവെന്നും മുഗളരുടെ ആക്രമണത്തിൽ ലക്ഷ്മീദേവിയുടെ ബാക്കി ഭാഗം നഷ്ടപ്പെട്ടുവെന്നുമാണ് പറയുന്നത്. വളരെ സുന്ദരമായൊരു ശില്പമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നതിൽ സംശയമില്ല. നരസിംഹമൂർത്തിയുടെ രൂപവും രൗദ്രതയും കണ്ട് ഭയന്നിട്ടായിരിക്കുമോ അവരത് തകർക്കാതെ പോയതെന്ന് ഞാനോർത്തു... പുറത്തു കടന്നപ്പോൾ പാറയുടെ മുകളിൽ ചുവന്ന പൂക്കളുള്ള ഒരു പാലമരം... ഇവിടെ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്... അവിടേയും ഞങ്ങൾ തൊഴുതു. ഇവിടേയും പൂജകളൊന്നും നടക്കുന്നില്ല.

പൊള്ളുന്ന സൂര്യകിരണങ്ങളാൽ അർച്ചന ചെയ്ത് ഹംപി നമ്മെ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു... ഗ്രൂപ്പ് ഓഫ് ടെoമ്പിൾസിൽ ഇനിയുള്ളത് ബടവ ശിവക്ഷേത്രമാണ്. കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു ഇവിടത്തെ ശിവലിംഗം. ഭൂനിരപ്പിൽ നിന്ന് അല്പം താഴ്ത്തിയാണ് ഇതിൻ്റെ നിർമ്മാണം.'ബടവ' എന്നാൽ ദരിദ്ര എന്നർത്ഥം. ദരിദ്രയായ ഒരു സ്ത്രീയാണ് ഈ വിഗ്രഹം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. തനിക്ക് സൗഭാഗ്യങ്ങ ളുണ്ടാകാൻ വേണ്ടിയായിരുന്നു വത്രെ. ആഡംബരങ്ങളൊന്നുമില്ലാത്ത ഈ ക്ഷേത്രത്തിലേയ്ക്ക് ചെല്ലുമ്പോൾ ഒരു ചെറിയ വീടിൻ്റെ മുൻവശത്തെത്തിയ പ്രതീതി. ഉള്ളിലേയ്ക്ക് പ്രവേശിക്കുമ്പോൾ നല്ല ഇരുട്ട്... വെയിലത്തു നിന്നും വന്നതുകൊണ്ടാകാം എന്നു ഞാൻ ധരിച്ചത് വെറുതെയാണെന്ന് പിന്നീട് മനസ്സിലായി. എന്തൊക്കെയായാലും അവിടെ നിന്നു തൊഴുതപ്പോൾ എന്നിൽ വല്ലാത്തൊരു അനുഭൂതി  നിറയുന്നത് ഞാനറിഞ്ഞു. കണ്ണുകൾ നിറയുന്നുവോ... മനസ്സ് എന്തിനോ വേണ്ടി കേഴുന്നതു പോലെ... വിഗ്രഹത്തിനു ചുറ്റും വെള്ളമുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച ചെറിയ തോതിലെങ്കിലും അവിടെ പൂജ നടത്തുന്നത് ഒരു സ്ത്രീയാണ് എന്നതാണ്.വളരെ മെലിഞ്ഞു കറുത്ത സാരിയുടുത്ത ഒരു സ്ത്രീ. അവർ ഒരു തട്ടത്തിൽ ഭസ്മവുമായി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ദക്ഷിണ കൊടുത്ത് ഭസ്മം തൊട്ടു കഴിഞ്ഞപ്പോൾ മനസ്സിന് നല്ല തൃപ്തി തോന്നി. ക്ഷേത്രത്തിനടുത്ത് പാറയിൽ തീർത്ത കൊച്ചു പൊയ്ക പോലെ ഒരിടമുണ്ട്... അതിൽ വെള്ളവും ഉണ്ട്. ഇവിടെയിരുന്ന് സന്ദർശകർ ഫോട്ടോകൾ എടുക്കുന്നു... തൊട്ടു തന്നെ കാണുന്നത് വലിയ പാറക്കൂട്ടമാണ്.

അടുത്ത കാഴ്ചകൾക്കായി ഞങ്ങൾ കുന്നിറങ്ങി കുറച്ചു ദൂരം നടന്നപ്പോൾ കണ്ട മറ്റൊരു ക്ഷേത്രമാണ് ബദാവിലിംഗ ക്ഷേത്രം... മറ്റൊരു അത്ഭുത കാഴ്ചയായിരുന്നു ഇവിടുത്തെ ശിവപ്രതിഷ്ഠ മൂന്നു മീററർ ഉയരത്തിലുള്ള ശിവലിംഗം !വിജയനഗര ഭരണാധികാരികളുടെ കാലത്താണ് ഈ ക്ഷേത്രം പണിതിട്ടുള്ളതെന്ന് പറയപ്പെടുന്നു .ഇവിടേയും ക്ഷേത്ര പ്രതിഷ്ഠയോട് ചേർന്ന് വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്... അസാധാരണമായ ഒരു കാഴ്ചയാണിത്. ഒരു പാട് സ്ഥലങ്ങൾ ഇനിയും കാണാനുള്ളതിനാൽ ഞങ്ങൾ വേഗം നടന്നു...

ഭൂമിക്കടിയിൽ നിന്നും കുഴിച്ചെടുത്ത ശിവക്ഷേത്രം കാണുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം കുറച്ചു നേരം റോഡിലൂടെ നടന്നു വേണം അവിടെയെത്താൻ റോഡ് സൈഡിൽ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ച് പല വിധ സാധനങ്ങളുടെ വില്നക്കാർ.. ഇവിടെ നിന്നും ഞങ്ങൾ കരിക്ക് കുടിച്ചു.. ബാഗും മറ്റു കൗതുകവസ്തുക്കളുമായി വില്പനയ്ക്കിരിക്കുന്ന സ്ത്രീകൾ. ഒരു നിമിഷവും വെറുതെ കളയാതെ അവിടെ തന്നെ ഇരുന്നു കൊണ്ട് അവയുടെ നിർമ്മാണത്തിലാണ്. അവരുടെ കൈവേഗം കാണേണ്ടതു തന്നെയാണ്... നിർമ്മാണവും വില്പനയും ഒരേ സമയം നടക്കുന്നതിനാൽ സമയലാഭം മാത്രമല്ല ഇടനിലക്കാരുടെ കൊള്ളയും ഒഴിവാക്കാനാകുമല്ലോ എന്നോർത്തു കൊണ്ട് വേഗം കരിക്കു കുടിച്ച്, മണ്ണിന്നടിയിൽ നിന്നും കുഴിച്ചെടുത്ത ശിവക്ഷേത്രo കാണാനുള്ള ആകാംഷയോടെ നടന്നു... നോബിൾസ് മാൻ ക്വാട്ടേഴ്സിൻ്റെ അടുത്തുകൂടിയാണ് ഞങ്ങളുടെ യാത്ര...


(തുടരും)

Thursday, June 17, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം - 8)

 

'മോനേ.. ഇന്നും വൈകും വരെ നടന്നു കണ്ടാൽ നമുക്കേതാണ്ടെല്ലാം കാണുവാനാകുമോ.. 

' യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നാണ് ഹംപി. അമ്മേ... ഇത് നൂറ്കണക്കിന് ഹെക്ടർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്. വിദേശീയരുടെ ആക്രമണത്തിൽ തകർക്കപ്പെട്ട, കൊള്ളയടിക്കപ്പെട്ട ഒരു പാട് ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പിന്നെ കുന്നുകളും പാറക്കൂട്ടങ്ങളും ഒക്കെ ചേർന്നു കിടക്കുന്ന ഇവിടുത്തെ എല്ലാം കണ്ടു തീർക്കുക എളുപ്പമല്ല. ഒരു ദിവസം മുതൽ ഒരു വർഷംവരേയും സമയമെടുത്ത് ഹംപി കണ്ട് മടങ്ങുന്നവരുണ്ട്. നമുക്ക് ഉള്ള സമയം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കാം'


മോൻ ഇതു പറഞ്ഞപ്പോഴാണ് ഓർത്തത് ഇവിടെ കൂടുതൽ ദിവസം നിൽക്കാനാവില്ലല്ലോ .. ബോംബെ സുഹൃത്തുക്കൾ കേരളം കാണാൻ വരുമ്പോഴേയ്ക്കും തിരിച്ചെത്തേണ്ടത് ആവശ്യമാണ്... കോ വിഡ് പ്രമാണിച്ച് ഒരു വർഷത്തോളമായി കുട്ടികൾ വീട്ടിലിരുന്ന് മുഷിഞ്ഞിട്ടുണ്ടാകും...

മെയിൻ റോഡിനോട് ചേർന്നുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഞങ്ങളാദ്യം പോയത്. ബാലകൃഷ്ണ ക്ഷേത്രമെന്നും പറയും.1515 ൽ കൃഷ്ണദേവരായർ ഉത്തര ദിക്കിലെ പടയോട്ടം പൂർത്തിയാക്കിയതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയുന്നത്.


വലിയ മതിലും വളരെ പഴക്കമുള്ള   ഇരുമ്പു ഗയ്റ്റും കടന്ന് ചെല്ലുമ്പോൾ, വിശാലമായ ക്ഷേത്ര മുറ്റം നിറയെ കരിങ്കൽ പാകിയിട്ടുണ്ട്. അവിടവിടെ കല്ലുകൾ ഇളകി ക്കിടക്കുന്നുണ്ട്. അവയ്ക്കിടയിലുടെ വെള്ളവും വെളിച്ചവും കിട്ടിയപ്പോൾ പുറത്തേയ്ക്ക് തഴച്ചു വളർന്നു നിൽക്കന്ന പച്ചപ്പുകൾ ക്ഷേത്രത്തിൻ്റെ ഇന്നത്തെ ശോചനീയാവസ്ഥയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്.. കരിങ്കൽ തൂണുകൾ നാശമില്ലാതെ നിൽക്കുന്നുണ്ടെങ്കിലും ക്ഷേത്രഗോപുരവും ചുമരും നൂറ്റാണ്ടുകളായി ഏറ്റുവാങ്ങിയ മഞ്ഞും ആർത്തലച്ച മഴയും ചുട്ടുപൊള്ളിച്ചവെയിലും തേയ്മാനം വരുത്തി നാശത്തിൻ്റെ വക്കിലാണ്. ഒരു കാലത്ത് പ്രൗഢഗംഭീരമായൊരു ക്ഷേത്രമാണിതെന്ന് ആദ്യ ദർശനത്തിലേ നമ്മുടെ നയനങ്ങൾ മന്ത്രിയ്ക്കും.ക്ഷേത്രത്തിൻ്റെ മുൻപിൽ അതി മനോഹരമായി പണിതീർത്ത ചതുരത്തിലുള്ള വിശാലമായ പുഷ്ക്കരണി...ഇതിലേയ്ക്കിറങ്ങി ചെല്ലാൻ നാലുപുറവും വീതിയേറിയ പടവുകൾ... ഇപ്പോഴത് വററിവരണ്ട് വിണ്ടടർന്നു കിടക്കുന്നു! മറ്റു ചെറു താമര പ്പൊയ്കകളും അവിടവിടെ കാണാം: ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായിരുന്ന ബാലകൃഷ്ണൻ്റെ വിഗ്രഹവും മുഗൾ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു. അംഗവൈകല്യത്തോടെ കിട്ടിയ വിഗ്രഹം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ടത്രെ എല്ലാം കണ്ടു കഴിയുമ്പോൾ അത്ഭുതങ്ങൾക്കപ്പുറം ഉൾത്തടത്തിലെ വിടെയോ കൊളുത്തി വലിക്കുന്നൊരു വേദന ബാക്കിയാകുന്നു...


കൃഷ്ണാ ക്ഷേത്രത്തിൽ നിന്നും പുറത്തു കടന്ന ഞങ്ങൾ വിശാലമായ ഒരു പാറക്കെട്ടിലേയ്ക്കാണ് കയറിയത്. ഇവിടം ഹോമകുണ്ഡ ഹിൽസ് എന്നാണ് അറിയപ്പെടുന്നത്. നിർമ്മാണം പൂർത്തിയായതും അല്ലാത്തതും തകർന്നതുമായ കുറച്ച് അമ്പലങ്ങളുണ്ടിവിടെ.ഗ്രൂപ്പ് ഓഫ് ടെമ്പിംൾസ് എന്നാണ് പറയുക. ഈ പാറക്കുന്ന് ഉദയാസ്തമയങ്ങൾ കാണാൻ പറ്റിയ ഇടമാണ്.

കടലേകലു ഗണേശ ക്ഷേത്രം മറ്റൊരു അത്ഭുതമാണ്. പടി കൾ കയറിയാണ് മുകളിലേയ്ക്കെത്തുന്നത്. ശ്രീകോവിലിൽ പ്രകാശം വളരെ കുറവാണ്. ആനയോളം വലുപ്പമുള്ള ഒറ്റക്കല്ലിൽ തീർത്ത ഗണേശ വിഗ്രഹം! ഗണപതിയുടെ വയറിന് കടലയുടെ ആകൃതിയായതിനാലാണ് ഈ പേര് ഉണ്ടായതത്രെ. പതിനഞ്ചടിയോളം വലുപ്പമുണ്ടിതിന്... വളരെ വലിയകുടവയറാണ്.ഇത് ഇന്ത്യയിൽവച്ച് ഏറ്റവും വലിയ ഗണപതി വിഗ്രഹമാണത്രെ..

ഒരു കാലത്ത് ദീപാലംകൃതമായ ശ്രീകോവിലിൽ ഇന്ന് ഇരുട്ട് കൂടുകൂട്ടിയിരിക്കുന്നു. മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഞങ്ങൾ വലം വച്ചു...ഈ ക്ഷേത്രത്തിലും പൂജ നടക്കുന്നില്ല. ഈ ഗണപതിയുടെ പടുകൂറ്റൻ അമ്പലത്തിനു പിന്നിൽ തുറന്ന മണ്ഡപത്തിൽ ഉയർന്ന പീഠത്തിൽ ഗണപതിയുടെ മറ്റൊരു കൽ പ്രതിമയും ഉണ്ട്.'ശാശിവേ കല്ല് ഗണേശ ' എന്നാണ് പറയുന്നത്. വലുപ്പത്തിൽ ചെറുത്. ശാശിവേ എന്നാൽ കടുക് എന്നാണ് കന്നട ഭാഷയിൽ അർത്ഥം. (വലുതും ചെറുതുമായ വിഗ്രഹങ്ങൾ ) ഭക്ഷണപ്രിയനായ ഗണപതി മോദകം കഴിച്ച് വീർത്ത കുടവയറ് പൊട്ടാതിരിക്കാൻ അടുത്തുകൂടി ഇഴഞ്ഞു പോകുന്ന പാമ്പിനെയെടുത്ത് വയറിൽ ചുറ്റിയ ത്രെ. ഈ

രൂപത്തിലുള്ള പ്രതിമയാണിത്. ഗണപതിമാർക്കപ്പുറം ജൈന ക്ഷേത്രവും മണ്ഡപത്തറകളും വിസ്മയിപ്പിക്കുന്ന  ധാരാളം ശില്പ വേലകളും കാണാം..


(തുടരും)

Monday, June 14, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം - 7)

 

"അച്ഛനും അമ്മയും പെട്ടെന്ന് ഇറങ്ങുകയാണെങ്കിൽ, മൂന്നു - നാല് കിലോമീറ്റർ അപ്പുറമുള്ള മാതംഗ ഹിൽസിൽ  ചെന്നാൽ നമുക്ക് നല്ലൊരു സൂര്യോദയം കാണാം"

പുലർ കാലത്തെ സുഖകരമായ ഉറക്കത്തിൽ നിന്നും ഞങ്ങളെ  ഉണർത്തിക്കൊണ്ട് കുട്ടികൾ തിരക്കു കൂട്ടി...

 പ്രാഥമികാവശ്യങ്ങൾ നിർവ്വഹിച്ചതിനു ശേഷം എല്ലാവരും പെട്ടെന്നൊരുങ്ങിയിറങ്ങി... ദുർഘടമായ വഴിയിലൂടെ ദൂരം കുറച്ചു പോകണം... നല്ല റോഡിലൂടെ കാറ്  വേഗത്തിൽ പോയിരുന്നുവെങ്കിലും കുറെ കൂടി ദൂരം പിന്നിട്ടപ്പോൾ കല്ലും കുഴിയും നിറഞ്ഞ വഴിയിലൂടെ വളരെ പ്രയാസപ്പെട്ടാണ് കാറ് പൊയ്ക്കൊണ്ടിരുന്നത്.ആ റോഡ് അവസാനിക്കുന്നത് വിശാലമായി കിടക്കുന്ന കൃഷിയിടത്താണ്. അവിടെ കാറ് പാർക്ക് ചെയ്ത് ഞങ്ങൾ വേഗം നടന്നു. കുറച്ചു നടന്നപ്പോൾ  വളരെ വലിയൊരു കുന്ന് കാണുന്നുണ്ട്. അതിന്മേൽ പൊട്ടു പോലെ കാണുന്ന ഏതാനും ആൾരൂപങ്ങൾ... ഈശ്വരാ! ഇവരെങ്ങനെ അവിടെ എത്തി! അവരുടെ വീട്ടിലുള്ളവരിത് കണ്ടാൽ സഹിക്കുമോ... ജീവൻ പണയം വച്ചാണോ സൂര്യോദയം കാണാൻ പോകുന്നത്... ഞാനായിരുന്നുവെങ്കിൽ ഇതിന് അനുവദിക്കില്ലെന്ന് ചിന്തിച്ചു കൊണ്ട് ഓടിയോടി നടന്നു  കൊണ്ടിരുന്നു. എതിർ ഭാഗത്തു നിന്നും നടന്നു വരുന്ന ഒരു കൃഷിക്കാരനെ കണ്ടപ്പോൾ മോൻ അയാളോട് വഴി ചോദിച്ചു... കുറെ കൂടി നടന്നപ്പോൾ ഉഗ്രൻ പാറക്കൂട്ടങ്ങളുടെ അടുത്ത്... കുന്നിൻ്റെ അടിവാരത്ത് ചെന്നെത്തി... ഇനി അര മണിക്കൂറെങ്കിലും പാറകൾ ഒന്നൊന്നായി ചവിട്ടിക്കയറിയാൽ അങ്ങോട്ടെത്തുമായിരിക്കും അമ്മേ... എന്നു പറഞ്ഞു കൊണ്ട് അഖിമോൻ നിന്നു ചിരിക്കുന്നുണ്ട്...

ചിലയിടത്ത്, ഒരു പാറയിന്മേൽ മറ്റൊരു പാറ ആരോ പൊക്കി വച്ചതു പോലെ തോന്നും! കാലപ്പഴക്കത്തിൽ പൊട്ടിയടർന്ന് ഒററപ്പെട്ടു പോയതാകാം... ഇളം മഞ്ഞ നിറത്തിലുള്ള പാറകൾ ഹംപിയിൽ പലയിടങ്ങളിലും കാണാം.. ഹംപിയിലേയ്ക്ക് പ്രവേശിക്കുമ്പോഴെ ഇത്തരത്തിലുള്ള വൻപാറയാണ് നമ്മെ സ്വാഗതം ചെയ്യുന്നത്... ഞങ്ങൾ പാറകളിലൂടെ കുത്തനെ കയറി കൊണ്ടിരിക്കുകയാണ്. കയറാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ അവർ തിരിഞ്ഞു നിന്ന് എന്നെ കൈപിടിച്ച് കയറ്റി...സൂക്ഷിക്കണമെന്ന് പരസ്പരം പറഞ്ഞ് കയറി കൊണ്ടിരിക്കുമ്പോഴും ഗുഹകൾ പോലെ തോന്നുന്ന പാറയിടുക്കുകൾ കാണുമ്പോൾ അവിടെ നിന്നെങ്ങാനും പുലിയോ മറ്റോ വരുമോ എന്നും ഞാൻ ഭയപ്പെടാതിരുന്നില്ല... എന്തായാലും ഉദയത്തിനു മുൻപ്  മുകളിലേയ്ക്ക് എത്തുക എന്ന ലക്ഷ്യമായിരിക്കാം ക്ഷീണമറിയാതെ മുകളിലേയ്ക്ക് കയറാൻ സഹായിച്ചത്... അവസാനമാകുമ്പോഴേയ്ക്കും ഞാൻ കൈകൾ രണ്ടും കുത്തിയും കയറാൻ തുടങ്ങിയിരുന്നു... തികച്ചും സാഹസികമായ യാത്ര! കാലൊന്നു തെന്നിപ്പോയാൽ ഹൊ! ഓർക്കാൻ പോലും വയ്യ... അഖിമോൻ ബാഗിൽ നിന്നും ക്യാമറകൾ രണ്ടും പുറത്തെടുത്തപ്പോൾ ഏതാണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് മനസ്സിലായി... അതാ... താഴെ നിന്നും അവ്യക്തമായി കണ്ട ആളുകളുടെ അരികത്ത് ഞങ്ങളും എത്തിയിരിക്കുന്നു! ദൂരക്കാഴ്ചയിൽ ഒരു നിഴലു പോലെ തോന്നിയ മനുഷ്യരെ കണ്ട് ഭയപ്പെട്ടതാണ് ഞാൻ! വല്ലാത്തൊരു അത്ഭുതവും അഭിമാനവും തോന്നി എനിയ്ക്ക്.

ആഹാ! ഞാൻ മാത്രമേ ഒരു സ്ത്രീയുള്ളു എന്ന തോന്നലിൽ നിന്നും കുറച്ചു അഹങ്കാരം മുളപൊട്ടി അതേ നിമിഷം അതു കരിഞ്ഞുപോയി! അതാ... ഞങ്ങൾക്കും മുകളിൽ നിന്നും കുന്നിറങ്ങി   സ്ത്രീകളും കുട്ടികളും ഇറങ്ങി വരുന്നു! അവർ മറ്റൊരു വഴിയിൽ കൂടിയാണത്രെ കയറിയത്. എന്തായാലും നല്ലൊരു ട്രക്കിംഗിൻ്റെ ത്രിൽ ഞാനാദ്യമായി അറിയുകയായിരുന്നു... കൃത്യ സമയത്താണ് ഞങ്ങളവിടെ എത്തിയത്. നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു.  താഴ്‌വാരത്തിൽ പരന്നു കിടക്കുന്ന കൃഷിയിടങ്ങളും തുംഗഭദ്ര നദിയും പൊളിഞ്ഞു കിടക്കുന്ന അച്ചുതരായ ക്ഷേത്രവും.. മുകളിൽ നിന്നും താഴേയ്ക്കു നോക്കുമ്പോഴുള്ള കാഴ്ച അതി മനോഹരമാണ്. എല്ലാ ക്ഷീണവും പമ്പ കടക്കും. അഞ്ചു മിനിറ്റ് വിശ്രമിച്ചപ്പോഴേയ്ക്കും കിഴക്ക് അംബര ദേവിയുടെ തിരുനെറ്റിയിലെ സിന്ധൂര തിലകം പോലെ ബാലാർക്കൻ്റെ  വരവ്... വരവേൽക്കാനായി കിഴക്കേ ചക്രവാളമാകെ ചെമ്പട്ട് വിരിച്ചിട്ടുണ്ട്. ഉഷ പ്രഭയുടെ ചന്തം നിറഞ്ഞ ആകാശക്കാഴ്ച കാണികൾക്ക്  നയനാമൃതമേകി മനസ്സുകളെ തരളിതമാക്കി... സൂര്യ കിരണങ്ങൾ തുംഗഭദ്രാ നദിയിലൂടെ ഒഴുകുന്ന ജലത്തെ കൂടുതൽ സുന്ദരമാക്കി! ചന്ദന നിറമുള്ള പാറകളിൽ സൂര്യരശ്മി പതിക്കുമ്പോൾ കാണാൻ നല്ല അഴകാണ്. ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ടുള്ള പല ഫോട്ടോസും മോൻ്റെ ഓപ്രോ ക്യാമറ പകർത്തി കൊണ്ടിരുന്നു. നമ്മുടെ നാടും വീടും വിട്ടതിൽ പിന്നെ പകലോൻ്റെ വരവിനെ വിളിച്ചോതി ക്കൊണ്ടുള്ള കിളികളുടെ കളകൂജനം അധികം കേട്ടിട്ടില്ലെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അഞ്ചാറു തരം മാവുകളും റംബൂട്ടാനും മാങ്കോസ്റ്റിനും ലച്ചിയും മറ്റു ഫലവൃക്ഷങ്ങളുമുള്ള നമ്മുടെ വീട്ടിൽ നിന്നു കേൾക്കുന്ന കിളികളുടെ ആരവം

പാറയിടുക്കുകളിൽ നിന്ന് കേൾക്കാനാവില്ലല്ലോ എന്ന് സ്വയം ഉത്തരമേകി...


സൂര്യോദയ കാഴ്ചയ്ക്കുശേഷം പാറകളിന്മേൽ ഞങ്ങളിരുന്നു. അവിടെയിരുന്നാൽ അങ്ങ് ദൂരെ കാണുന്ന കുന്നാണ് ആഞ്ജനേയ ഹിൽ. മുൻപ് ഹംപിയിൽ വന്നപ്പോൾ മക്കളവിടെ പോയിരുന്നു. ഹനുമാൻ്റെ ജന്മസ്ഥലമെന്ന് പറയപ്പെടുന്ന അവിടെയുള്ള ക്ഷേത്രത്തിലെത്താൻ 540പടികൾ കയറണം! അവിടെ നിന്നു കൊണ്ടുള്ള ഹംപി കാഴ്ച ചേതോഹരമാണെന്നും അവിടെ അസാധാരണ വലുപ്പമുള്ള ഹനുമാൻ കുരങ്ങൻമാർ ദിവസങ്ങളോളം ചലനമില്ലാതെയും ഭക്ഷണം കഴിക്കാതേയും ഇരിയ്ക്കുമെന്നും അവിടെ മരങ്ങളില്ലെന്നും ചെല്ലുന്ന ഭക്തർ കൊടുക്കുന്ന പഴവും മലരുo ഒക്കെയാണ് ഭക്ഷണമെന്നും അവർ എൻ്റെ അറിവിലേയ്ക്കായി പറഞ്ഞു തന്നു. ഈയിടെയായി അവിടെ അടച്ചിട്ടിരിക്കയാണ്. കാരണം അഞ്ചു വയസ്സായ ഒരു പെൺകുട്ടിയെ പുലി പിടിച്ചിരുന്നുവത്രെ!


എന്തായാലും ഇത്തവണ അങ്ങോട്ട് പോക്ക് ഉണ്ടാവില്ല.. 4100 ഏക്കറിൽ പരന്നു കിടക്കുന്ന ഹംപി മുഴുവനായും നടന്നു കാണണമെങ്കിൽ 5 ദിവസമെങ്കിലും എടുക്കുമെന്നും നമ്മുടെ കയ്യിലുള്ള രണ്ടു ദിവസം കൊണ്ട് പറ്റാവുന്നിടത്തോളം കാണുവാനായി എല്ലായിടത്തു നിന്നും പെട്ടെന്ന് കണ്ട് ഇറങ്ങണമെന്നും മോൻ നേരത്തെ പറഞ്ഞിരുന്നു..


മാതംഗ കുന്നിൻ്റെ ഏറ്റവും മുകളിലെത്താൻ കുറച്ചു കൂടെ കയറണം! രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലമാണ് ഹംപിയും പരിസരങ്ങളും. പുരാണത്തിലെ മാതംഗ മുനിയുടെ ആശ്രമം ഈ കുന്നിൽ മുകളിലായിരുന്നുവത്രെ.അങ്ങിനെ വരുമ്പോൾ ബാലികേറാമല ഇതായിരുന്നില്ലേ...


അങ്ങോട്ട് കയറാൻ 

കൂടുതൽ പേരുണ്ടായിരുന്നു... നമ്മളെത്തുന്നത് വിശാലമായ ഒരിടത്താണ്. അവിടെയുള്ള ക്ഷേത്രo അറിയപ്പെടുന്നത് വീരഭദ്രേശ്വര ക്ഷേത്രം എന്നാണ്.. വളരെ പഴക്കമുള്ള അലങ്കാരങ്ങളൊന്നുമില്ലാത്ത ക്ഷേത്രം. അവിടെ ചെറിയ തോതിൽ പൂജ നടക്കുന്നുണ്ട്. എല്ലാവരും തൊഴുന്നുണ്ട്... ഇത്രയും ഉയരത്തിൽ പാറകൾ മാത്രമുള്ള കുന്നിൽ മുകളിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്രം പണിതതിനെക്കുറിച്ച് ചിന്തിച്ച് അന്തം വിട്ടു പോയി ഞാൻ... ഉള്ളിൽ നിന്നും പുറത്തു കടന്നാൽ അവർണ്ണനീയമായ കാഴ്ചയാണ് പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത്. ഒരു ഭാഗം കോടമഞ്ഞിനാൽ മൂടി കിടക്കുന്നു... അവിടെ നിന്നും പാഞ്ഞുവന്ന് നമ്മെ പുൽകുന്ന തണുത്ത കാററ്! അകലെയുള്ള കാട് അടുത്തെന്നപ്പോലെ കാണുന്നു! സൂര്യോദയകിരണങ്ങൾക്കായി കൂപ്പു ക്കയ്യോടെ നിൽക്കുന്ന വൃക്ഷങ്ങൾ.. താഴെ വയലുകൾക്ക് നടുവിൽ ചുറ്റും മതിലുകളോടുകൂടിയ  അച്ചുതരായ ക്ഷേത്രം മാതംഗ ഹിൽസിനും ഗന്ധമദന ഹിൽസിനും ഇടയിലാണിതുള്ളത്.വിജയനഗരം ഇല്ലാതാകുന്നതിനു മുൻപേ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ നിർമ്മിതി. അങ്ങകലെ തുംഗഭദ്രാ നദി ഒരു നീർച്ചാലു പോലെ കാണാം... എവിടെ നിന്നെടുത്താലും അടിപൊളി ഫോട്ടോസ് കിട്ടും... എല്ലാവരും ഫോട്ടോസ് എടുക്കാള്ള തിരക്കിലാണ്. ഹംപിയിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ് മാതംഗ ഹിൽസ് പ്രകൃതിയുടെ അത്ഭു തങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന അനുഭവം!


സമയം കളയേണ്ട തിരിച്ചിറങ്ങാം എന്ന് രാജേട്ടൻ തിരക്കുകൂട്ടാൻ തുടങ്ങി... സത്യത്തിൽ എനിയ്ക്ക് അവിടെ നിന്ന് മതിയായില്ല.. തിരിച്ചിറങ്ങിയത് മറ്റൊരു വഴിയിലൂടെയായിരുന്നു. ഇറങ്ങാനാണ് എനിയ്ക്ക് പേടി തോന്നിയത്... എങ്കിലും കുട്ടികളുടെ സഹായത്തോടെ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെപാറകളിലൂടെ താഴേയ്ക്ക്... ധാരാളം ചെരുപ്പുകൾ അവിടവിടെ ഊരി കിടക്കുന്നുണ്ട്... ഷൂ ധരിക്കാൻ മടി കാണിച്ചതിൻ്റെ ഫലമാകാം... ഹംപിയിലെത്തിയാൽ മാതംഗ ഹിൽസിൽ വന്നില്ലെങ്കിൽ വലിയ നഷ്ടമാണെന്ന എൻ്റെ തോന്നൽ വാക്കുകളായി പുറത്തു വന്നു...


വിജയകരമായി കുന്നിറങ്ങി ഞങ്ങൾ കാറെടുത്ത് റൂമിലേയ്ക്ക്... കുളിച്ചു ഫ്രഷായി ബ്രേക്ക് ഫാസ്ററിനു ശേഷം റൂം വെക്കേറ്റു ചെയ്തു... യുദ്ധങ്ങൾ തകർത്തു കളഞ്ഞ ഹംപിയുടെ ശേഷിപ്പുകളിലേയ്ക്ക്...


(തുടരും)

Friday, June 11, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം - 6)


17-ാം തീയതി രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം ഒൻപതു മണിയോടെ ഞങ്ങൾ നാലുപേരും യാത്ര ആരംഭിച്ചു, ചരിത്രം പുതച്ചുറങ്ങുന്ന ഹംപിയിലേയ്ക്ക്.

ബെംഗളൂരു നഗരത്തിലെ തിരക്കിലൂടെ... ഒരുദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും നാലുപേരും ഒത്തു കൂടിയുള്ള യാത്ര... എനിയ്ക്ക് മനസ്സിന് ഏറെ ഉന്മേഷം തോന്നി.. ബോംബെ - ബാംഗ്ലൂർ ഹൈവേയിൽ കൂടി വേഗത്തിലുള്ള യാത്രയാണെങ്കിലും  ഒത്തുകൂടിയതിലുള്ള സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു... മക്കൾ സ്കൂൾ കുട്ടികളെണെന്നപ്പോലെയാണ്, പുറം കാഴ്ചകളിലെ ഓരോന്നിനെക്കുറിച്ചും രാജേട്ടൻ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നത്.തുംകൂർ വഴി ബെല്ലരി റോഡിലൂടെ... ഡബ്ബിൾ റോഡ്... ടോൾ പ്ലാസകൾ പിന്നിട്ടു കൊണ്ട്...


വയലുകളിൽ

ചോളം കൃഷിയാണ് കൂടുതലായി കാണുന്നത്.. വിളവെടുപ്പ് കഴിഞ്ഞ് അടുത്ത പണിക്കായി നിലം ഒരുക്കിയിട്ടിരിക്കുന്നു. നല്ല ചുവന്ന മണ്ണാണ്... ഇരുമ്പിൻ്റെ അംശം കൂടുതലായതിനാലാണ് ഈ നിറമെന്നും ഇരുമ്പ് ഖനികൾ ഉള്ള പ്രദേശമാണെന്നും അങ്ങകലെ കാറ്റാടി പ്ലാൻറ് കണ്ടപ്പോൾ അതേക്കുറിച്ചും ഭൂമിക്കടിയിലൂടെ ഗ്യാസ് കൊണ്ടുപോകാനുള്ള ഭീമാകാരൻ പൈപ്പുകൾ റോഡു സൈഡിൽ നിരന്നു കിടക്കുന്നതു കണ്ടപ്പോൾ, അത് കണക്ട് ചെയ് കൊണ്ടു പോകുന്നതിനെക്കുറിച്ചുമുള്ള അച്ഛൻ്റെ സംസാരത്തെ മൂത്ത മകൻ ജിതിൻ രാജ് ഡ്രൈവിംഗിനിടയിൽ ശ്രദ്ധാപൂർവ്വം കേട്ട് സംശയങ്ങൾ ചോദിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു... അഖിൽ മോൻ ഓരോരോ പായ്ക്കറ്റുകൾ തുറന്ന് ഞങ്ങൾക്ക് തന്നും സ്വയം കഴിച്ചും  വിശപ്പകറ്റി ക്കൊണ്ടിരുന്നു.. ഉച്ചഭക്ഷണത്തിനു പറ്റിയ ഭക്ഷണാലയം നോക്കി കൊണ്ടിരിക്കെ ജിത്തു മോൻ, 'നമുക്ക് ട്രഡീഷണൽ ഫുഡ് ട്രെെ ചെയ്യാം' എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ

എല്ലാവർക്കും സമ്മതം... ഒരു ചെറിയ ഭക്ഷണാലയം  കണ്ടു അവിടെ കയറിച്ചെല്ലുമ്പോൾ കാണുന്ന വിശാലമായ ഇടത്ത് അവിടവിടെ, കയറുവരിഞ്ഞു കെട്ടിയ രണ്ടു മൂന്നു കട്ടിലുകൾ... ബഞ്ചുകൾ.. കെട്ടിടത്തിൻ്റെ സൈഡിൽ തൊഴുത്തു പോലെ ഒരു ചായ്പ്പ് അതിൽ പശുവും കുട്ടിയും... റൊട്ടിയും സ്പെഷ്യൽ വെണ്ടയ്ക്കാ മെഴുക്കുപുരട്ടിയുമാണ് ലഭ്യമാകുന്ന ഭക്ഷണങ്ങൾ. ഓർഡർ കിട്ടിയാലുടനെ പാകം ചെയ്യാൻ തയ്യാറായി 5-6 ജോലിക്കാർ ... ആ പ്രദേശത്തുകാർ പലരും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. എല്ലാവരും സ്വന്തമായി വീട്ടിൽ നിന്നും കൊണ്ടുവരുന്ന  നെയ്‌പുരട്ടിയാണ് റൊട്ടി കഴിക്കുന്നത്. ചെറിയ  ഭരണി, കുപ്പി ഇവയുടെ കഴുത്തിൽ ചൂടി ക്കയർ കെട്ടിയിട്ടുണ്ട് പിടിക്കാൻ സൗകര്യത്തിനായിരിയ്ക്കണം. ഇങ്ങനെ നെയ്യുകഴിച്ചാൽ കൊളസ്ട്രോൾ വരില്ലെയെന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ രാജേട്ടൻ അവിടെ നിന്നും ഇറങ്ങിപ്പോയി കാറിൽ ചെന്നിരുന്നു.. പിന്നാലെ ഞാനും പോന്നു... അടുപ്പുകല്ലിൻ്റെ ഭിത്തിയിൽ പതിച്ച് റൊട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചും കണ്ടും നിന്നിരുന്ന മക്കൾ ഞങ്ങളുടെ പോക്ക് കണ്ട് തിരികെ വന്ന് എന്ത് പറ്റിയെന്ന് ആരാഞ്ഞപ്പോഴാണ്, എനിയ്ക്കും കാര്യം കൂടുതൽ മനസ്സിലായത്. വൃത്തി പോര. പുറത്ത് നിന്നും വരുന്ന  ലോറികൾ അവിടെ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടോ... ഡ്രൈവർമാർ ആ കട്ടിലിലാണ് കിടക്കുക വരുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും അവിടെത്തന്നെ... നമുക്ക് പോകാം എന്ന ഓർഡറും... വീണ്ടും യാത്ര ആരംഭിച്ചു ഇനിയെത്ര ദൂരം പിന്നിടുമ്പോഴാണ് ഹോട്ടൽ കാണുകയെന്നറിയില്ല. വളരെ ദൂരം പിന്നിടുമ്പോഴാണ് ഓരോ കൊച്ചു ഹോട്ടലുകൾ കാണാനാവുക. ഹൈവേയുടെ ഇരുവശവും പരന്നു കിടക്കുന്ന വയലുകൾ... സൂര്യൻ കത്തിനിൽക്കുന്നു... ഭാഗ്യം! അതാ

മറെറാരു ഹോട്ടൽ. ഭക്ഷണം കഴിക്കാനായി പുറത്ത് നല്ലൊരു ബാൽക്കണി ഒരുക്കിയിട്ടുണ്ട് ഇവിടെ. തിരക്ക് ഒഴിഞ്ഞിരിക്കുന്നു. മനോഹരമായ സീനറിയാണ് അവിടെയിരുന്നു നോക്കുമ്പോൾ.. പുറത്തു നിന്നുവരുന്ന ചുടു കാറ്റിനെ ചെറുക്കാൻ ടേബിൾഫാനുകൾ... റൊട്ടിയും ചപ്പാത്തി യും മസാലക്കറിയും സ്പെഷ്യൽ വെണ്ടയ്ക്കാ റോസ്റ്റും... രുചികരമായ ഭക്ഷണം. എല്ലാവർക്കും മനസ്സുo വയറും നിറഞ്ഞു. യാത്ര ആരംഭിച്ചു.


കരിമ്പ്, സവാള, വാഴ, തെങ്ങ് ഇതൊക്കെയാണ് കൂടുതലായി ഇവിടങ്ങളിൽ കൃഷി ചെയ്യുന്നതായി കണ്ടത്. കരിമ്പിൻ തോട്ടത്തിനിടയിലൂടെ അതി മനോഹരമായ സൂര്യാസ്തമയം കാണുവാനുള്ള ഭാഗ്യവുമുണ്ടായി..

തുംഗൂർ ടോളിലെ നല്ല ക്യൂ കഴിഞ്ഞ് യാത്ര ആരംഭിക്കുന്നത് ഹംപി എക്സ്പ്രസ്സ് ഹൈവേയിലേയ്ക്ക്... അടിപൊളി റോഡിലൂടെയാണ് യാത്ര. സൈഡിൽ നിറയെ ചെടികൾ പൂത്തു വിരിഞ്ഞു നിൽക്കുന്നു.


പത്ത് ലൈനുള്ള ടോൾ പ്ലാസ യാത്ര എനിക്ക് പുതിയൊരു അനുഭവമായിരുന്നു. പിന്നീട് പാറ തുരന്നുണ്ടാക്കിയ വലിയൊരു തുരംങ്കത്തിനുള്ളിലൂടെയുള്ള യാത്ര! നിറയെ ലൈറ്റ് അറേജ്മെൻറ്.. മനോഹരമായ തുരംങ്കം...


അങ്ങനെ ഉത്തര കർണ്ണാടകത്തിലെ ഒരു ഗ്രാമമായ ഹംപിയെന്ന ലക്ഷ്യത്തിലേയ്ക്ക് നമ്മൾ എത്തിച്ചേർന്നിരിക്കയാണ്. തുഗഭദ്ര നദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിൻ്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു.

ജീവിത നിലവാരത്തിൽ സാധാരണക്കാരിലും താഴ്ന്ന  ജീവിതമാണ് നമുക്കവിടെ കാണാനാവുക ചെറിയ വീടുകൾ മുറ്റം ചാണകം മെഴുകി വൃത്തിയാക്കി ഇട്ടിട്ടുണ്ട്.  ഒരു പറ്റം സ്ത്രീകൾ നോട്ടീസുമായി ഇറങ്ങിയിട്ടുണ്ട് സന്ധ്യാസമയത്ത്. ഇവരോട് വിരൂപാ ക്ഷ ക്ഷേത്രത്തിലേയ്ക്കുള്ള വഴി ചോദിച്ചു. അടുത്തു തന്നെ... അവിടെ വലിയ പാർക്കിംഗ് ഏരിയ തന്നെയുണ്ട്. കാറ് നിന്ന ഉടനെ  ഏജൻ്റ് മാരുടെ ലഹളയായി.. ഗൈഡിനെ വേണോ..റും വേണോ തുടങ്ങിയ ചോദ്യങ്ങളുമായി.. അഖിമോൻ ഒരു കൊല്ലം മുൻപ് ഇവിടെ വന്നിട്ടുള്ളതിനാലും ഭാഷ അത്യാവശ്യം അറിയുന്നതിനാലും ഗൈഡിനെ ഒഴിവാക്കി ഞങ്ങൾ നടന്നു...


ഹംപിയിലെ ഏറ്റവും പഴക്കം ചെന്ന ഈ അമ്പലം തുംഗഭദ്ര നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ കാണപ്പെടുന്ന ധാരാളം അമ്പലങ്ങളിൽ ഇവിടെ മാത്രമേ പൂജകൾ നടക്കുന്നുള്ളു എന്നറിവ് എന്നെ അത്ഭുതപ്പെടുത്തി. എന്തായാലും കുറച്ചു ദൂരം നടന്നാലെ അമ്പലത്തിലെത്തു... അങ്ങോട്ടു നടന്നു കൊണ്ടിക്കുന്ന ഈ ഇടം ഹംപി ബസാർ  വിരൂപാക്ഷ ബസാർ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഒരു കിലോമീറ്ററോളം ദൂരം പരന്നു കിടക്കുന്ന ഇവിടം പണ്ട് കൃഷ്ണദേവരായരുടെ കാലത്ത് സ്വർണ്ണവും രത്നങ്ങളുമൊക്കെ കച്ചവടം ചെയ്തിരുന്ന സ്ഥലമാണെന്ന് പറഞ്ഞാണ്, അഖിമോൻ ഗയ്ഡിൻ്റെ റോൾ ഏറ്റെടുത്തത്. പറകൊണ്ട് രത്നങ്ങൾ അളന്നു കൊടുത്തിരുന്ന ഇവിടെ ഇന്ന് നമുക്ക് കാണാനാകുന്നത് ഫ്രൂട്സുകളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മറ്റും വിൽപ്പനയ്ക്കു വച്ചിരിക്കുന്നതാണ്!


ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള പൈപ്പിൽ കയ്യും മുഖവും കഴുകി...

ക്ഷേത്ര മുറ്റത്തുള്ള ഗോപുരം 165 അടി ഉയരത്തിൽ 11 നിലകൾ ഉള്ളതാണ്. ബിസ്തപ്പയ ഗോപുരം എന്നാണിത് അറിയപ്പെടുന്നത്. വിശാലമായ ക്ഷേത്ര മുറ്റമാകെ കരിങ്കൽ പാകിയിട്ടുണ്ട്. നടു ഭാഗത്തു കൂടി ചെറിയൊരു കനാൽ ഒഴുകുന്നുണ്ട്.ഇതിലൂടെ ഒഴുകുന്നത് തുംഗഭദ്രാനദിയിലെ വെള്ളമാണ്.  ഈ അമ്പലവും ഗോപുരവും ഏതു കാലത്ത് ഉണ്ടാക്കിയതാണെന്ന് വ്യക്തമായ തെളിവില്ലത്രെ.ഇത്രയും പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പ്രൗഢി കാണുമ്പോൾ നമ്മുടെ പൂർവ്വികരോട് എന്തെന്നില്ലാത്ത ആദരവ് തോന്നുന്നുണ്ട്. അമ്പലത്തിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് അനുഭവപ്പെടുന്നത്.ഇവിടെയുള്ള ശിവ വിഗ്രഹം ഏഴാം നൂറ്റാണ്ടിൽ പ്രതിഷ്ഠിച്ചതാണെന്ന്പറയുന്നു എന്ന് മോൻ ശബ്ദം താഴ്ത്തി പറഞ്ഞു തന്നു. അമ്പലത്തിൻ്റെ ഉൾവശവും എത്ര വിശാലമാണ്! രണ്ടാമത്തെ ഗോപുരം കൃഷ്ണദേവരായരുടെ ഭരണകാലത്ത് പണി തീർത്തതാണത്രെ. പഴമയുടെ അഴകും ഐശ്വര്യവും തുടിച്ചു നിൽക്കുന്നുണ്ട്.... മനസ്സിന് വല്ലാത്തൊരു കുളിർമ്മ...ഭക്തി പാരവശ്യം... ഭഗവാനെ തൊഴുതു നിന്നപ്പോൾ എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു പോയി.


ചുറ്റമ്പലമുറ്റത്തേയ്ക്കിറങ്ങി... വിശാലമായ ഈ മുറ്റവും കരിങ്കൽ പാകിയിരിക്കയാണ്. ഉപദേവതാപ്രതിഷ്ഠകളെല്ലാം ഇവിടെയാണ് .ഇടതു വശത്ത്, പട്ടാലേശ്വര, മുക്തി നരസിംഹ, സൂര്യനാരായണ തുടങ്ങിയ ഉപദേവതകളുടെ ക്ഷേത്രങ്ങളും മറുവശത്ത്, സ്വയംഭൂ ലിംഗം,  പമ്പാ ദേവി, അഞ്ജനാ ദേവി, നരസിംഹമൂർത്തി, വെങ്കിടേശ്വരൻ, രക്ത ഗർഭഗണപതി, ചാമുണ്ഡി, കാലഭൈരവേശ്വര, കനഗിരി കോപ്പർ തുടങ്ങിയ ദേവതകളുടെ ചെറിയ ക്ഷേത്രങ്ങളുമുണ്ട്.


ഇവിടെ നിന്നും പുറത്തിറങ്ങിയാൽ ക്ഷേത്ര മതിൽ കെട്ടിനകത്തുള്ള ഒരേക്കറോളം വരുന്ന, സമൃദ്ധമായി വെള്ളമുള്ള മനോഹരമായൊരു കുളം... ചുറ്റുമുള്ള കൽപ്പടവുകൾക്കും മതിൽക്കെട്ടിനും കാര്യമായ കേടുപാടുകളൊന്നുമില്ല. ഇവിടെ കുറച്ചധിക സമയം ചെലവഴിച്ചു. ഇവിടെ ഒരു ആനയും പാപ്പാനും ചുറ്റും ധാരാളം ഭക്തരുമുണ്ട്. 10 രൂപ തുമ്പിക്കയ്യിൽ വച്ചു കൊടുത്താൽ നമ്മുടെ നെറുകയിൽ തുമ്പിക്കൈ വച്ച് അനുഗ്രഹിയ്ക്കുന്ന ആന. ഞാനും ആ അനുഗ്രഹം വാങ്ങി... ഭയവും സന്തോഷവും ഭക്തിയും നിറഞ്ഞ കുറച്ചു നിമിഷങ്ങൾ... ക്ഷേത്രത്തിൻ്റെ മുൻവശത്തു ചെന്നപ്പോൾ ഈ ആന അവിടെയും എത്തി ഭക്തരെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു! ഇത്തവണ രാജേട്ടനും കുട്ടികളും ആനയുടെ തുമ്പിക്കൈ തലയിൽ വെപ്പിച്ചു...

ക്ഷേത്രത്തിൻ്റെ അകത്തളം എത്രയോ വിശാലമാണെന്നത് എന്നെ അതിശയിപ്പിച്ചു! കല്യാണമണ്ഡപം എന്നറിയപ്പെടുന്ന ഫല പൂജാ മണ്ഡപവും കിണറും ക്ഷേത്ര മതിൽ കെട്ടിനകത്തുണ്ട്.തൊഴുത് പുറത്തു കടക്കുമ്പോൾ അഭയാർത്ഥികളായി എത്തുന്നവർക്ക് താമസിക്കാനുള്ള മന്ദിരവും കാണാം.കൂടാതെ തൊഴുത് ഇറങ്ങുന്നവരെ ഒരു ഭക്ഷണാലയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.വലിയൊരു ഹാൾ നല്ല ചൂടുള്ള ചുക്കു കാപ്പിയും ഉപ്പുമാവും കൊടുക്കുന്നുണ്ട്.


നേരം വളരെ ഇരുട്ടിയിരുന്നു ഞങ്ങൾ കാറിന്നരികിലേയ്ക്ക് നടന്നു.


റൂം വേണോയെന്ന് ചോദിച്ച് ഏജൻ്റുമാർ പിന്നാലെ കൂടുന്നുണ്ടായിരുന്നു... ഓൺലൈൻ വഴി റൂം ബുക്ക് ചെയ്തിരുന്നതിനാൽ നമ്മൾ നേരെ റൂമിലേയ്ക്ക്... അങ്ങോട്ട് പോകുമ്പോൾ, നോട്ടീസുമായി വീടുകൾ കയറിയിറങ്ങിയിരുന്ന സ്ത്രീകൾ തിരിച്ചു പോകുന്നു... രാത്രി ഒൻപതുമണിയാകാറായിട്ടും സ്ത്രീകളും കുട്ടികളും പുറത്ത് റോഡിൽ പാലത്തിന്മേലും മറ്റും കാറ്റു കൊള്ളാനിരിക്കുന്ന കാഴ്ച മനസ്സിന് കുളിർമ്മയേകി... ഈ ഭാഗത്തുള്ളവർ  സാമ്പത്തികമായി സാമാന്യം ഉയർന്നവരായി തോന്നി. റൂം എല്ലാവർക്കും ഇഷ്ടപ്പെട്ടു. എല്ലാ സൗകര്യങ്ങളോടും കൂടിയ അടിപൊളി റൂം... രണ്ടു സൈഡിലും ബാൽക്കണിയുണ്ട്.ഫോണുകളും ലാപ്പ്ടോപ്പുകളും ക്യാമറയുമെല്ലാം ചാർജ്ജ് ചെയ്യാൻ വച്ച് എല്ലാവരും സുഖസുഷപ്തിയിലേയ്ക്ക്....


(തുടരും)

Sunday, June 6, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം - 5)

 

ബട്ടർഫ്ലൈ പാർക്കിലേയ്ക്ക് പ്രവേശന ഫീ 30 രൂപയാണ്. ക്യാമറയ്ക്ക് 25. കവാടത്തിൽ തന്നെ പൂമ്പാറ്റയുടെ വലിയൊരു സ്റ്റാച്ചുവുണ്ട്. ഉള്ളിൽ വലിയ തിരക്കില്ല എന്നത് ആശ്വാസമായി... ധാരാളം പൂച്ചെടികളുണ്ട് പുതിയ ഇനങ്ങളും നമ്മുടെ പഴയ ഇനങ്ങളായ തെച്ചി ചെമ്പരത്തി മുല്ല മാങ്ങനാറി ഇവയെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ടിവിടെ.. പൂമ്പാറ്റകൾക്കായി വിടർന്ന പൂക്കൾ! നൂറുകണക്ക് പൂമ്പാറ്റകളെ ഒരുമിച്ചു കാണുകയെന്നത് നയനാമൃതം തന്നെ! 


"ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ

പോവുന്നിതാ പറന്നമ്മേ...

തെറ്റി നിനക്കുണ്ണി 

ചൊല്ലാം - നൽ- പൂമ്പാറ്റകളല്ലേയിതെല്ലാം..."


കുമാരനാശാൻ്റെ വരികൾ മനസ്സിലേയ്ക്കോടി വന്നു!

പല പല വർണ്ണങ്ങളിലും വലുപ്പത്തിലുമുള്ള പൂമ്പാറ്റകൾ ദൃശ്യവിരുന്നാകുന്ന കാഴ്ച!

പാർക്കിന്, ഗ്രില്ലും ഫൈബറും ഉപയോഗിച്ചുള്ള റൂഫ് ഉണ്ട്.ഒരു ഗ്ലാസ് ഹൗസ് ... വെള്ളച്ചാട്ടം സെററ് ചെയ്തിട്ടുണ്ട്. ചെറിയൊരു നീർച്ചാല് അതിന്മേൽ കൂടിയൊരു പാലം... കൂടാതെ എക്സിബിഷൻ സെൻ്ററും ഉണ്ട്. നാനാതരം പൂമ്പാറ്റകളുടെ പടങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും മറ്റു വിശദീകരണങ്ങളുമാണ് അവിടെയുള്ളത്... 

എല്ലാം കണ്ടാസ്വദിച്ച് ഞങ്ങൾ അവിടെ നിന്നും പുറത്തിറങ്ങി.

 


260 രൂപ ടിക്കറ്റിൽ സൂ കൂടി കാണുവാനാകും. കാഴ്ചബഗ്ലാവിലേക്ക് കടന്നാൽ ആദ്യം കാണുന്നത് അസാധാരണ വലുപ്പത്തിൽ പണിതീർത്ത ഒരു ഡൈനോസറിൻ്റെ സ്റ്റാച്ചുവാണ്. കാട്ടിൽ കണ്ട കാഴ്ചകളുടെ ആവർത്തനമാണ് ഇവിടെ അധികവും. ആന, കടുവ, പുലി, സിംഹം മാൻ, മ്ലാവ്, സീബ്ര അങ്ങനെ ... എന്നാൽ വ്യത്യസ്തങ്ങളായ കളറിലുള്ള മയിൽ ആകർഷകമായിരുന്നു. ഒറ്റ നിറത്തിൽ നീണ്ട വാലുള്ള നീല, വെള്ള മയിലുകൾ.. പക്ഷി വിഭാഗത്തിൽ പുതുമയാർന്ന പല കാഴ്ചകളും ഇവിടെ ആസ്വാദിക്കാനായി.. മനോഹരമായ വിവിധയിനം പ്രാവുകളുടെ കാഴ്ച ഹൃദ്യമായിരുന്നു. ഒട്ടകപക്ഷി, കാട്ടുകോഴിയടക്കം എല്ലാ വിഭാഗത്തിലുമുള്ള പക്ഷികളും ആന മുതൽ കുറുക്കൻ, കാട്ടുപൂച്ച വരെയുള്ള എല്ലാ മൃഗങ്ങളുമുണ്ട്. ഒരു പാട് സ്ഥലമുണ്ടിവിടെ  നടന്നു കാണാൻ.. ഒറ്റയ്ക്കും കുടുംബമായും വെള്ളത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു സല്ലപിക്കുന്ന ഹിപ്പോകളുടെ കാഴ്ച കണ്ട് കുറച്ചു സമയം ഞാൻ നിന്നു ... പിന്നെ കൗതുക മുണർത്തിയത് പാമ്പ് ഹൗസ് ആണ്. വ്യത്യസ്തമായ പാമ്പുകളെ ചില്ലുകൂട്ടിൽ ഇട്ടിരിക്കയല്ല ഇവിടെ പാമ്പുകൾക്കും കുറച്ചു ഭൂമി വിട്ടുകൊടുത്തുകൊണ്ട്, അവിടെ പുററും അളകളും എല്ലാമായി സ്വെെരവിഹാരം നടത്തുന്നു... ഒരു പാട് സ്ഥലവും മരങ്ങളും ഭംഗിയായി വെട്ടിനിർത്തിയ ചെടികളും... ഒരു ദുർഗന്ധവുമില്ല എന്നതും ശ്രദ്ധേയമാണ്. നടന്നു കാണാനൊരുപാടുണ്ട്... ഞങ്ങൾ പുറത്തിറങ്ങി... ഫ്രൂട്സും മററും വാങ്ങി കാറിൻ്റെ അടുത്തേയ്ക്ക്... ഫ്ലാറ്റിലെത്തിയപ്പോൾ മൂന്നു മണിയായിരുന്നു.


അഞ്ചു മണിയായപ്പോൾ വീണ്ടും പുറത്തേയ്ക്ക്... ഇത്തവണയും ജിത്തു മോൻ പോന്നില്ല. ഇപ്പോൾ പോകുന്നത്, ബ്രിഗേഡ് റോഡ്, എം.ജി റോഡ്, വിധാൻ സൗധ, തുടങ്ങിയ റോഡുകളിലൂടെ വെറുതെയൊന്നു ചുറ്റിയടിച്ചു കാണാൻ വേണ്ടിയാണ്. കാറ് പാർക്കു ചെയ്യാൻ ശരിക്കും കഷ്ടപ്പെട്ടു... പാർക്ക് ചെയ്ത് കുറച്ചധികം ദൂരം നടന്നു.. എങ്കിലും സന്ധ്യാ സമയം ആയതു കൊണ്ട് നടക്കാനൊരു സുഖമുണ്ടായിരുന്നു. രാത്രി തിരിച്ചു വരുമ്പോൾ വഴി തെറ്റുമോയെന്ന ഭയം മാത്രമേ എനിക്കുള്ളു... കൊറോണക്കാലമായിരുന്നിട്ടും റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. കൊമേഴ്സ്യൽ സ്ട്രീറ്റാണല്ലോ. സന്ധ്യയായാൽ ആരും വീട്ടിലിരിക്കില്ലേയെന്നു ചിന്തിച്ചു പോയി! ഒറ്റയ്ക്കും കൂട്ടുകാരുമായും ഫാമിലിയായും ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു. വഴിയോര വില്പനക്കാരിൽ നിന്ന് സാധനങ്ങൾ വിലപേശി വാങ്ങുകയാണ് അധികം പേരും. നിത്യവും ജോലിയ്ക്കു പോകുന്നവർ ഇവിടെ നിന്നായിരിക്കാം ഡ്രസ്സും ആഭരണങ്ങളുമെല്ലാം വാങ്ങുന്നത്. ഒരാൾക്ക് അല്ലെങ്കിൽ ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള ഏതു സാധനങ്ങവും റോഡ് സൈഡിൽ തന്നെ വിൽപ്പനയ്ക്ക് വയ്ച്ചിട്ടുണ്ട്. ഉന്തുവണ്ടിയിലും പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളുടെ പുറത്ത് ഒരു പലക വച്ച് അതിന്മേൽ പോലും വില്പന സാധനകൾ... ഇവരുടെ അടുത്ത് പോലും ക്രെഡിറ്റ് കാർഡും കേഷ് ലെസ്സ് പേമെൻ്റും നടക്കും. കയ്യിൽ പൈസയില്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട.. രാജ്യത്തിൻ്റെ പുരോഗതി ..!


നല്ല മുഴുത്ത പേരയ്ക്ക ഉന്തുവണ്ടിയിൽ.. കണ്ടാൽ  വാങ്ങാതിരിക്കാൻ തോന്നില്ല... ഞങ്ങളും വാങ്ങി. ഒരെണ്ണത്തിന് 80 

രൂപ! ഇവിടെ ഏറ്റവും കൂടിയ വില വാങ്ങുന്നത് ഇതിനാണെന്ന് തോന്നി! പൊട്ടും വളയും മാലയും വില ചോദിച്ചും കണ്ടു രസിച്ചും ഞാനും നടന്നു. ചില ഭക്ഷണ സാധനണളും ട്രൈ ചെയ്തു. ഒരു റോഡിൽ നിന്നും മറ്റൊരു റോഡിലേക്ക്... സന്ധ്യ മയങ്ങാൻ തുടങ്ങിയതോടെ എല്ലായിടവും പ്രകാശപൂരിതമായി.ഞങ്ങൾ നല്ലൊരു ഹോട്ടലിൽ കയറി പേര്, ടേസ്ററ് ഓഫ് ടിബറ്റ്.. ചിക്കൻ സൂപ്പും നൂഡിൽസും കഴിച്ചു.. സ്വാദു മുകുളങ്ങളെ ഉണർത്താൻ പോന്ന ഭക്ഷണം... തിരികെ കാറിൻ്റെയടുത്തേക്ക് നടന്നു...

വീട്ടിലെത്തി കുളിച്ച് ഉറങ്ങണം... നാളെ ഹംപിയിലേയ്ക്ക് പുറപ്പെടാനുള്ളതാണല്ലോ...

Thursday, June 3, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം 4)


16-ാം തീയ്യതി രാവിലെ എല്ലാവരും കുളിച്ച് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പുറത്തു പോയി... പുതിയ  ഫ്ലാറ്റിൽ ഗ്യാസ് കണക്ട് ചെയ്തിട്ടില്ലാത്തതിനാൽ ഭക്ഷണമെല്ലാം പുറത്തു നിന്നാണ്. ഇന്ന് അന്തരീക്ഷമാകെ മൂടിക്കെട്ടി നിൽക്കുന്നു... മഴ പെയ്തേക്കുമെന്ന തോന്നൽ ഉണ്ടായെങ്കിലും... ഒരു ചാറ്റൽ മഴയേ ഉണ്ടായൊള്ളു... അധികം ദൂരം ഇല്ലാത്തതിനാൽ ഞങ്ങൾ നടന്നാണ് പോവുക. ചെറിയ ഹോട്ടലാണ്. മോൻ ഹോട്ടൽകാരന് ഞങ്ങളെ പരിചയപ്പെടുത്തി. അവിടത്തെ ഇഡ്ഡലി സ്പെഷ്യലാണ്.ഒരു ഇഡ്ഢലിയ്ക്ക് 15പതിനഞ്ചു രൂപ. നല്ല സോഫ്ടായ ഇഡ്ഢലി... നമ്മുടെ ഇഡ്ഡലിയുടെ ഇരട്ടിയിലധികം വലുപ്പമുണ്ട്. നൂൽപ്പുട്ടുo അങ്ങനെത്തന്നെ നല്ല വലുപ്പം.. മറ്റൊന്ന് മുട്ട അപ്പമാണ്. നല്ല ചട്ട്ണി എല്ലാം കൊള്ളാം സൂപ്പർ ചായയും വളരെ നല്ല ഭക്ഷണം...

താനിന്ന്  യാത്രയിൽ നിന്ന് ഒഴിവാണെന്നും നാളത്തെ ഹംപി യാത്രയിൽ നമ്മൾ രണ്ടു ദിവസം അവിടെ ആയിരിക്കുമെന്നതിനാൽ ഇന്ന് അർജൻറ് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും നിങ്ങളിന്ന് ബന്നാർഘട്ട് നാഷണൽ പാർക്ക് കണ്ട് വരൂ എന്നുo ജിത്തു മോൻ പറഞ്ഞപ്പോൾ എനിയ്ക്ക് പ്രയാസമായി... മോനില്ലാതെ എങ്ങിന്യാ ഞങ്ങൾ തനിച്ച് എന്ന് ഞാൻ.. രാജേട്ടൻ്റേയും അഖിമോൻ്റേയും മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവരുടെ മുഖത്ത് ഒരു പ്രശ്നവും ഫീൽ ചെയുന്നില്ല! ഓ.കെ.പറയുന്ന മുഖഭാവം! ചെറിയൊരു മന:പ്രയാസത്തോടെയാണെങ്കിലും ഞാനും റെഡിയായി. തിരിച്ച് ഫ്ലാറ്റിലെത്തി പത്തു മണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു.

ബാംഗ്ലൂർ നഗരത്തിൽ നിന്നും ഇരുപത്തിരണ്ടുകിലോ മീറ്റർ യാത്ര. നഗരത്തിൽ നല്ല തിരക്കുണ്ടായിരുന്നു. ഈ മെട്രോ സിറ്റി ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരമാണല്ലോ എന്നോർത്ത് അതിനൊരു ന്യായീകരണം സ്വയം കണ്ടെത്തി നഗരക്കാഴ്ചകൾ കണ്ട് ഇരുന്നു ... B.M.T. C.യുടെ വോൾവോ ബസ്സുകൾ ബന്നാർ ഘട്ടിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.

വിമാനത്താവളത്തിനും പ്രധാനപ്പെട്ട ബസ്ടർമിനലിനുമൊക്കെ 'കെമ്പഗൗഡ' എന്ന പേര് ചേർത്തു പറയുന്നത്, 1500 കളിൽ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്, കെമ്പ ഗൗഡ ഒന്നാമൻ ആയതുകൊണ്ടാണെന്ന് എൻ്റെ അറിവിലേയ്ക്കായിരാജേട്ടൻ പറഞ്ഞു തന്നു. സോഷ്യൽ സ്റ്റഡീസിൽ മിടുക്കനായ അച്ഛനോട് പല സംശയങ്ങളും മക്കൾ ചോദിക്കാറുള്ളത് ഓർത്തു പോയി.

സ്ഥലത്ത് എത്തിയ ഞങ്ങൾ കാർ പാർക്ക് ചെയ്ത് ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു... കവാടത്തിനോടു ചേർന്നു തന്നെ വഴിയോര വില്പനക്കാരുടെ കാഴ്ച നമ്മുടെ നാട്ടിലെ പൂരപ്പറമ്പിലെ വില്പനക്കാഴ്ചകളെ ഓർമ്മിപ്പിച്ചു.. പല തരം ഭക്ഷണ പദാർത്ഥങ്ങളും വിവിധയിനം നല്ല ഫ്രൂട്സുകളും ഞാവൽപ്പഴം, തീയിൽ ചുട്ടെടുത്ത ചോളം, ഡ്രൈ ഫ്രൂട്ട്സ്,  കരിമ്പിൻ ജ്യൂസ് അങ്ങനെ നീണ്ട നിര... കൊറോണക്കാലമായതിനാൽ എല്ലാവരും സ്വയം നിയന്ത്രണത്താൽ ഒന്നും വാങ്ങേണ്ടെന്നു തീരുമാനിച്ചു.

ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തിട്ടില്ലാത്തതിനാൽ ഞങ്ങൾ ക്യൂവിൽ നിന്നു. ഇട ദിവസമായതുകൊണ്ട് സഹിക്കാവുന്ന തിരക്കേയുള്ളു. എൻട്രി പാസ്സിന് കുട്ടികൾക്ക് 130 രൂപയും മുതിർന്നവർക്ക് 250 രൂപയുമാണ്.. ഒഴിവു ദിവസങ്ങളിൽ ഇത് 260 ആകും. രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് ദേശീയോദ്യാനത്തിലേയ്ക്കുള്ള പ്രവേശനം. പൊവ്വാഴ്ചയാണ് ഇവിടെ അവധി ദിവസം. ഞങ്ങൾ മൂന്നു പാസ്സെടുത്ത് ഉള്ളിൽ കടന്നു.അവിടം പ്ലാസ്റ്റിക് നിരോധിത മേഖല ആയതിനാൽ നമ്മുടെ കയ്യിലുള്ള വെള്ളം കുപ്പിയിന്മേൽ, പത്തു രൂപ കൊടുത്താൽ ഒരു സ്റ്റിക്കർ പതിച്ചു തരും. തിരിച്ചു വരുമ്പോൾ കുപ്പി അവിടെ കൊടുത്താൽ പത്തു രൂപ തിരിച്ചു കിട്ടും. പരിസ്ഥിതി സംരക്ഷണം...

1977ൽ ആണ് ഇതിന് ദേശീയോദ്യാനം എന്ന പദവി ലഭിച്ചത്‌.  വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണത്രെ! കുന്നിൽ മുകളിൽ നിന്നും ഉത്ഭവിക്കുന്ന സുവർണമുഖി നദി ഈ ഉദ്യാനത്തിൽ കൂടിയാണ് ഒഴുകുന്നത്. അതാ.. ഇടതു വശത്ത് സഫാരിയ്ക്ക് പോകാൻ തയ്യാറായി K.S.T.D.C യുടെ ധാരാളം ബസ്സുകൾ കിടക്കുന്നു നല്ല ഭംഗിയുള്ള പച്ച ബസ്സുകൾ! വലതു വശത്തുകൂടിയാണ് ആദ്യത്തെ ഗേറ്റ് തുറന്ന് നമ്മൾ പ്രവേശിക്കുന്നത്. ഞാൻ ഏറെ ആകാംഷയോടെ ബസ്സിലെ സൈഡ് സീറ്റിൽ ഇരുന്നു കാട്ടിലെ മൃഗങ്ങളെ നേരിട്ടു കാണുവാനാണ് പോകുന്നത്. ബസ്സിലുള്ളവരെല്ലാം വളരെ സന്തോഷത്തിലാണ് .എല്ലാവരും ഓരോ കാഴ്ച്ചയും ക്യാമറയിൽ പകർത്താൻ ഒരുങ്ങി ഇരിക്കുകയാണ്. ഞങ്ങൾ ആദ്യമായി കണ്ടത് ബാല്യം വിട്ടുമാറാത്ത നാല് മാൻ കുഞ്ഞുങ്ങളെയാണ് പിന്നീടങ്ങാേട്ട് കണ്ണുകൾക്ക് കൗതുകമായി ടി.വി. യിലും കാഴ്ചബംഗ്ലാവിലും  മാത്രം കണ്ടിട്ടുള്ള വന്യമൃഗങ്ങളുടെ ജീവിത കാഴ്ചകളാണ്. കൊമ്പുകൾ ചില്ലകളായി വളർന്ന കലമാൻ, വെയിൽ കാഞ്ഞു കിടക്കുന്ന കരിമാടി കുട്ടന്മാർ... കാട്ടുപോത്ത്... ഞങ്ങൾ രണ്ടാമത്തെ ഗേറ്റ് കടന്ന് ഉള്ളിലേയ്ക്ക്... മോൻ്റെ കയ്യിൽ രണ്ടു ക്യാമറകൾ.. നല്ല രീതിയിൽ ചിത്രങ്ങൾ പകർത്താനുള്ള ശ്രമത്തിലാണ്. ബസ്സ് പതുക്കെയാണ് പോകുന്നത്. ബസ്സിൻ്റെ ഗ്ലാസുകൾക്ക് പുറത്ത് ഗ്രില്ല് ഇട്ടിട്ടുണ്ട്. ഡോറും തുറക്കില്ല... മുൻപ് ഗ്ലാസ് തകർത്ത് ഒരു കുട്ടിയെ കടുവ ഉപദ്രവിച്ചുട്ടുണ്ടത്രെ... പൊതുവെ വരണ്ട കാലാവസ്ഥയാണ് കാട്ടിൽ കാണുന്നത്. ഇല കൊഴിഞ്ഞ മരങ്ങളും മുൾക്കാടുകളും യൂക്കാലിപ്റ്റസ്, അക്കേഷ്യ, മുള, ഫൈകസ് എന്നിവയാണ് അധികമായി കാണുന്നത്.ഗേറ്റുകൾ ഓരോന്നും കടന്നു പോകുമ്പോൾ, മലമുഴക്കി വേഴാമ്പൽ കൃഷ്ണമൃഗം, കരടി കുരങ്ങൻമാർ, പാമ്പുകൾ എന്നിവയുടെ ആവാസകേന്ദ്ര മാണിവിടമെന്നു മനസ്സിലാകും. ഇടയ്ക്കിടെ കാണുന്ന ചെറിയ പാറകൾ ഓരോ ജീവികളെ ഓർമ്മിപ്പിക്കുന്നതായി എനിയ്ക്കു തോന്നി. അതായത് ആന മുതല, തിമിംഗലം ഇവയുടെ രൂപത്തിൽ...പക്ഷെ ഒന്നും തന്നെ കൊത്തിയുണ്ടാക്കിയതാണെന്ന് തോന്നിയില്ല! കാലപ്പഴക്കത്താൽ രൂപം കൊണ്ട ആകൃതിയാകാം.

ഗേറ്റുകൾ ഒന്നൊന്നായ് തുറന്ന് കാടിനുള്ളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉള്ളിലേയ്ക്ക് പോകും തോറുമാണ് അപകടകാരികളായ മുഗങ്ങൾ... കാട്ടാനക്കൂട്ടങ്ങൾ നീർച്ചാലുകളിൽ നിന്നും വെള്ളം കുടിക്കുന്നു ... കൊലുഗൽ, തമിഴ്നാട് എന്നിവടങ്ങളിൽ നിന്ന് ഇങ്ങോട്ട് ആനകൾ ദേശാടനം ചെയ്യാറുണ്ടത്രെ. ആറ് ഗ്രാമങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ഈ കാട്. കാട്ടിലൂടെ വെറുതെ ഉലാത്തി കൊണ്ടിരിക്കുന്ന പുള്ളിപ്പുലി, കടുവ, സിംഹം, വെളളത്തിൽ കിടന്നു മറയുന്ന ഹിപ്പോ, പീലി വിടർത്തിയാടുന്ന മയിലുകൾ... എന്തെന്തു കാഴ്ചകൾ! 12 ഗേറ്റുകൾ തുറക്കുന്നതു വരെ ഞാൻ എണ്ണുന്നുണ്ടായിരുന്നു...

ബസ്സുപോകുന്ന വഴി കമ്പിവേലിയിട്ട് തിരിച്ചിട്ടുണ്ട്... ഓരോ ഇനം മൃഗങ്ങൾക്കും വിശാലമായ വനം പതിച്ചു നൽകിയിരിക്കയാണിവിടെ. ഞങ്ങളെയെല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വെള്ളക്കടുവ... ഡ്രൈവർ ബസ്സ് നിറുത്തി. അത് വണ്ടിയുടെ അരികത്ത് വന്നു നിന്നു... എന്തൊരു അഴകാണ്: പലരും ബസ്സിൻ്റെ സ്റ്റെപ്പിലേയ്ക്ക് ഇറങ്ങി നിന്ന് സെൽഫിയെടുത്തു.ആ കാട് ഞങ്ങൾക്കായി അവസാനം തന്ന സമ്മാനമായിരുന്നു അത്. വണ്ടിയിൽ കാടിനുള്ളിലൂടെ മുക്കാൽ മണിക്കൂറിലധികം സഞ്ചരിച്ച് കാടും കാട്ടു മൃഗങ്ങളേയും കൺകുളിർക്കെ കണ്ട് ഞങ്ങൾ തിരിച്ചു പോന്നു. ഉച്ചഭക്ഷണത്തിൻ്റെ സമയം കഴിയാൻ പോകുന്നു നല്ല വിശപ്പുണ്ടായിരുന്നു എല്ലാവർക്കും. അവരുടെ തന്നെ കാൻ്റീൻ ബിൽഡിങ്ങിലേയ്ക്ക് നടന്നു.. ഫ്രൈഡ് റൈസ് മാത്രമെ ഉണ്ടായിരുന്നുള്ളു അതു കഴിച്ച് പുറത്തിറങ്ങി... ഇതേ ടിക്കറ്റിൽ തന്നെ സൂ കാഴ്ചയും ലഭ്യമാണ്. കൂടാതെ ഒരു ബട്ടർഫ്ലൈ പാർക്കും കൂടി കാണേണ്ടതുണ്ട്...


(തുടരുo)