Wednesday, August 25, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം 15)


പതിനാറാം നൂറ്റാണ്ടിൽ ദേവരായർ രണ്ടാമൻ്റെ കാലത്താണ് ദ്രാവിഡ വിദ്യയിൽ വിറ്റാല (വിത്തല) ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. പിന്നീട് കൃഷ്ണദേവരായരുടെ കാലത്ത് ക്ഷേത്രത്തിൽ കുറച്ചു കൂടി മിനുക്കുപണികൾ നടന്നു. വിഷ്ണുവിനെയാണ് വിറ്റാല നാഥനായി ആരാധിയ്ക്കുന്നത്.അമ്പലത്തിനോടനുബന്ധിച്ച് ഏക്കർ കണക്കിന് സ്ഥലമുള്ള വിശാലമായ ക്ഷേത്ര മുറ്റത്ത് നിറയെ കരിങ്കൽ പാകിയിട്ടുണ്ട്. വിറ്റാല ക്ഷേത്രത്തിലും ഈ ക്ഷേത്ര പരിസരത്തുമുള്ള മറ്റു അമ്പലങ്ങളിലും വിഗ്രഹങ്ങളില്ല.  ഇവിടത്തെ പ്രധാന ആകർഷണം കൽമണ്ഡപങ്ങളും സംഗീതം പൊഴിക്കുന്ന തൂണുകളുമാണ്. ക്ഷേത്രത്തിനുള്ളിൽ തറനിരപ്പിനു താഴെ ശ്രീകോവിലിൽ ഗർഭഗൃഹം ഉൾക്കൊള്ളുന്ന പ്രധാന മണ്ഡപവും മറ്റും അപകടാവസ്ഥയിലായതിനാൽ അടച്ചിട്ടിരിക്കയാണ്.

കൊത്തുപണികളാൽ അലംകൃതമായ തൂണുകളോടു കൂടിയ നാല് മണ്ഡപങ്ങളാണ് ഇവിടെയുള്ളത്. ശ്രീകോവിലിനു മുൻപിലുള്ള മഹാമണ്ഡപം (രാഗ മണ്ഡപം) ഹൃദയഹാരിയാണ് . പക്ഷെ ഇപ്പോഴങ്ങോട്ട് പ്രവേശനമില്ല. അടുത്തു പോയി ആ തൂണുകളിലൊന്നു തൊട്ടു നോക്കാൻ കൊതി തോന്നി. എന്നാൽ ഭാവി തലമുറയ്ക്കു വേണ്ടി ഈ വിസ്മയക്കാഴ്ചകൾ കാത്തു സൂക്ഷിക്കേണ്ടതു തന്നെയെന്നോർത്ത് സ്വയം ആശ്വസിച്ചു. മറ്റുമണ്ഡപങ്ങളും  ആകർഷണീയമാണ്. ഓരോ തൂണും ശില്പങ്ങൾ ചേർത്ത് വച്ച് ഉണ്ടാക്കിയതാണോ എന്നു തോന്നിപ്പോകും. വിഷ്ണു .ഗണപതി, ഗരുഡൻ. നൃത്തം ചെയ്യുന്ന നാരിമാർ, വാദ്യക്കാർ എന്നിവർ തൂണുകളിൽ മിഴി വോടെ നില്ക്കുന്നു. ഹിരണ്യകശിപുവിനെ മടിയിൽവച്ച് നരസിംഹം കൊലപ്പെടുത്തുന്ന ചിത്രവുo, സമീപത്തു തന്നെ പ്രഹ്ളാദൻ പ്രാർത്ഥിച്ചിരിയ്ക്കുന്ന ചിത്രവും മനോഹരമായി കല്ലിൽ കൊത്തി വച്ചിട്ടുണ്ട്. അവിസ്മരണീയമായ വാസ്തുവിദ്യയുടേയും ശില്പകല കളുടേയും കേന്ദ്രമാണിവിടം.

ക്ഷേത്രത്തിൻ്റെ നടുമുറ്റത്തുള്ള രാഗ മണ്ഡപം പ്രശസ്തമായ അമ്പത്തിയാറ് സരിഗമത്തൂണുകളാൽ അലംകൃതമാണ്. സംഗീതം പൊഴിക്കുന്ന ഈ തൂണുകളിലോരോന്നിൻ്റേയും ചുറ്റും നേർത്ത ഏഴു തൂണുകൾ കൂടിയുണ്ട്. ഓരോന്നും ഓരോ സ്വരങ്ങളെ സൂചിപ്പിക്കുന്നു. ഈ തൂണുകളിൽ കൈ കൊണ്ട് പതുക്കെ തട്ടിയാൽ സംഗീതം കേൾക്കാം. ബ്രിട്ടീഷുകാർ ഇതിൻ്റെ രഹസ്യം കണ്ടു പിടിക്കാനായി രണ്ടു തൂണുകൾ മുറിച്ചു നോക്കിയത്രെ. ഒന്നും കണ്ടെത്താനാകാതെയായപ്പോൾ അവർ അത്ഭുതപരതന്ത്രരായി  നിന്നിരിക്കാം! എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ നമ്മുടെ പൂർവ്വ കലാകാരൻമാർ  സംഗീതം പൊഴിക്കുന്ന കൽത്തൂണുകളൊരുക്കിയിരുന്നു! ദക്ഷിണേന്ത്യൻ ക്ഷേത്ര നിർമ്മാണ കലയുടെ വിരുത്!


സന്ദർശകരെല്ലാം തങ്ങളുടെ ക്യാമറകളിലേയ്ക്ക് വിസ്മയ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. വെയിലും ചൂടുമില്ലാത്ത സുഖകരമായ അന്തരീക്ഷം... മണ്ഡപത്തിൻ്റെ സോപാനത്തിൽ ഞാൻ വെറുതെയിരുന്നു ഇളംതെന്നലേറ്റ്... പക്ഷെ ജിത്തു മോൻ അരികത്തു വന്നിരുന്നു പറഞ്ഞു, അച്ഛൻ വിളിക്കുന്നുണ്ട്... നമുക്ക് ഇറങ്ങിയാലോ അമ്മേ.. നടക്കാൻ ദൂരമുണ്ട് കുട്ട വഞ്ചിയിൽ യാത്ര ചെയ്യണ്ടേ?

മനമില്ലാ മനമോടെ അവിടെ നിന്നിറങ്ങുമ്പോഴുംഎൻ്റെ മനസ്സ്  മന്ത്രിച്ചുകൊണ്ടിരുന്നു...ഒരിക്കൽ കൂടി എനിയ്ക്കിവിടെ വരണം...

തിരിച്ചു പോകാനായി ഞങ്ങൾ ചെമ്മൺപ്പാതയിലേയ്ക്കിറങ്ങിയപ്പോൾ,  ഓപ്പൺ ഇലക്ട്രിക് കാറിൽ തിരിച്ചു പോകാനായി തങ്ങളുടെ ഊഴത്തിനായി ധാരാളം പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാറ് ഇടതടവില്ലാതെ സർവ്വീസ് നടത്തുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ക്ഷേത്രത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് യുനസ്കോ ഇങ്ങിനെയൊരു നിർദ്ദേശം വച്ചതും ആർക്കിയോളജി അത് ഏറ്റെടുത്തതും. ആറു മണിവരെ മാത്രമേ ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കുകയുള്ളു.   ഒരു കാലത്ത് ആരവങ്ങളടങ്ങാത്ത ഈ ശിലാ നിർമ്മിത മണ്ഡപത്തിൻ്റെ നിശബ്ധദയ്ക്ക് കൂരിരുട്ട് മാത്രമായിരിക്കാം കൂട്ട്...


ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചിറങ്ങാൻ തുടങ്ങി .. കണ്ട കാഴ്ച്ചകൾ എല്ലാവരുടേയും മനസ്സിനെ മഥിച്ചിരുന്നതുകൊണ്ടാകാം അധികം സംസാരിക്കാതെയായിരുന്നു തിരിച്ചു നടത്തം. അങ്ങോട്ടു പോകുമ്പോൾ ചായ കുടിക്കാൻക്ഷണിച്ച ചായക്കടക്കാരനോട് തിരിച്ചു വരുമ്പോൾ കയറാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഞങ്ങൾ വരുമ്പോഴേയ്ക്കുംഅയാൾ കട അടച്ച് പോയിരുന്നു. നമ്മൾ പോരുമ്പോൾ കണ്ട പരന്ന പാറയിന്മേൽ എത്തിയപ്പോൾ വീട്ടിലേയ്ക്ക് തിരിച്ചു പോകുന്ന ആട്ടിൻ കൂട്ടം വീണ്ടും ഞങ്ങൾക്ക് കൂട്ടായി. അഖിമോൻ അവയെ തൊട്ടുതലോടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. കൃഷിക്കാരന് സന്തോഷമായി. പാവങ്ങൾ... കന്നുകാലികൾക്കൊപ്പം ചേർത്തുവച്ച കൊച്ചു ജീവിതങ്ങൾ... ഇവിടെ വച്ച്, തെളിഞ്ഞ ആകാശത്ത് വളരെ പ്രകാശപൂരിതമല്ലാതെ അസ്തമയത്തിനൊരുങ്ങുന്ന സുര്യനെ കാണാനായി.പാറയിലെ താഴ്ന്ന പ്രദേശത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈ കാഴ്ച പ്രതിഫലിച്ചപ്പോൾ അഖിമോൻ അത് ക്യാമറയിലേയ്ക്ക് പകർത്തി...സന്ധ്യയാകുന്നു...


തുഗഭദ്രാനദിയോരത്തുകൂടി ഞങ്ങൾ വിറ്റാല ക്ഷേത്രത്തിലേയ്ക്ക് പോകുമ്പോൾ അവൾ വശ്യമായി കുണുങ്ങിച്ചിരിക്കുന്നുണ്ടായിരുന്നു... അവളുടെയരികെ പോകാതിരിക്കുന്നതെങ്ങിനെ?


(തുടരും)

3 comments:

  1. വായിക്കുമ്പോൾ തോന്നുന്നുണ്ട്, ഒരിയ്ക്കൽ അവിടെ പോകണമെന്ന്.

    ReplyDelete
  2. സഞ്ചാര വിവരണം വളരെ നന്നായിരിക്കുന്നു. നല്ല ഭാവിയുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete