Wednesday, August 25, 2021

ഹംപി യാത്ര - അജിത രാജൻ (അവസാന ഭാഗം)


ഞങ്ങൾ സുന്ദരിയായ തുoഗഭദ്രയുടെ അരികിലെത്തി.. മനസ്സിൽ തിരതല്ലുന്ന ആഹ്ളാദം ഉണ്ടെങ്കിലും മുൻപ് കൊട്ട വഞ്ചിയിൽ കയറിയിട്ടില്ലാത്തതിനാൽ മനസ്സിലൊരു പേടിയുണ്ടായിരുന്നു. ഒരാൾക്ക് ആയിരം രൂപയാണ് ചാർജ്ജ് പറഞ്ഞത്.രാജേട്ടൻ അവരോട് ഒന്നു കൂടി സംസാരിച്ച് 800 രൂപയ്ക്ക് സമ്മതിപ്പിച്ചു. ജാക്കറ്റണിഞ്ഞ് ഞങ്ങൾ  വഞ്ചിയിലേയ്ക്ക് കയറി. രണ്ടു പേരുള്ള മറ്റൊരു വഞ്ചിയിലാണ് രാജേട്ടൻ കയറിയത്.ഭാരം കൂടുമെന്ന പേടി..

തുംഗ,ഭദ്ര എന്നീ രണ്ട് നദികൾ കൂടിച്ചേർന്നാണ് തുംഗഭദ്രയെന്ന ഒറ്റ നദിയാകുന്നത്. വിജയനഗര രാജാക്കന്മാരുടെ കാലത്ത് തുംഗഭദ്രയെ ആശ്രയിച്ചായിരുന്നു കനാലുകളും അക്വഡക്ടുകളും നിർമ്മിച്ചിരുന്നത്. കൊട്ടാരവളപ്പിലേയ്ക്കും ക്ഷേത്രങ്ങളിലേയ്ക്കും വെള്ളമെത്തിക്കാനായിരുന്നു ഇവയിൽ പലതും പണിതത്. ഇത് കാർഷികാവശ്യത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നു. പണ്ടുകാലത്ത് തുംഗഭദ്ര, പമ്പ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ബ്രഹ്മാവിൻ്റെ പ്രിയപുത്രി പമ്പ ശിവഭഗവാനെ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നു. പമ്പയുടെ ആരാധനയിൽ സംപ്രീതനായ ശിവ ഭഗവാൻ അവരെ വിവാഹം കഴിക്കുകയും പമ്പയുടെ ഭർത്താവ് എന്നർത്ഥം വരുന്ന പമ്പാ പതിയെന്ന പേര് സ്വീകരിക്കുയും ചെയ്തു. പമ്പയെന്ന പേരിൽ നിന്നാണ് ഹംപി എന്ന പേരുണ്ടായതെന്നും പറയുന്നു.

എന്തായാലും സന്ധ്യാസമയത്തുള്ള ഈ ജലയാത്ര ഏറ്റവും ആഹ്ളാദകരമായിരുന്നു. ജിത്തു മോൻ മുൻപ് ഇവിടെ വന്നപ്പോൾ അക്കരെയുള്ള ഹിപ്പി ഐലൻറിൽ പോയിരുന്നു. ഉദയാ -സ്തമയങ്ങൾ കാണാൻ പറ്റിയ സ്ഥലമാണെന്നും തെങ്ങും പാടങ്ങളും ഉള്ള മനോഹരമായ ആ സ്ഥലത്ത്  ധാരാളം കഫേകളും ബിയർ പാർലറും താമസിക്കാൻ ചെറിയ കൂടാരങ്ങളും ഉണ്ടെന്നും ഞങ്ങളുടെ അറിവിലേയ്ക്കായി പറഞ്ഞു തന്നു. ധാരാളം വിദേശിയർ അവിടെ വന്നിരുന്നുവെന്നുമുള്ള ഓർമ്മകൾ പങ്കുവച്ചു. തമിഴനായ ഒരു ചെറുപ്പക്കാരനായിരുന്നു വഞ്ചി തുഴഞ്ഞിരുന്നത്. വർഷങ്ങൾക്കു മുൻപ് ഇവിടെ വന്നുപെട്ടതാണത്രെ. തുഴയുന്നതിന്നിടയിൽ പുഴയെക്കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുന്നുണ്ട്. എല്ലാം കേൾക്കാൻ ഞങ്ങൾക്കും താൽപ്പര്യമുണ്ടായിരുന്നു. കർണ്ണാടകത്തിലൂടേയും ആന്ധ്രപ്രദേശിലൂടേയും ഒഴുകുന്ന തുംഗഭദ്ര നദി.. ദക്ഷിണേന്ത്യയിലെ പുണ്യനദിയുടെ മാറിലൂടെ ഒരു യാത്ര... ഞങ്ങൾക്കൊപ്പം യാത്രയ്ക്ക്  രാജേട്ടൻ കയറിയ വഞ്ചി മാത്രം! തിരിച്ചു വരുന്ന വഞ്ചികളെ ഇടയ്ക്കിടെ കാണാം. ധാരാളം വെള്ളമില്ലാതെ ശാന്തമായി ഒഴുകുന്ന നദി മനസ്സിലെ പേടിയെ മെല്ലെ കാട്ടിടവഴി കടത്തിവിട്ടു... പുഴയുടെ രണ്ടു വശത്തും പാറകൾക്കാെപ്പം പഴമയുടെ അഴക് തുളുമ്പുകയാണ്.. പുഴയുടെ സംഗീതം ശ്രവിച്ചങ്ങിനെ... പല ആകൃതിയിലുള്ള മനോഹരമായ പാറക്കൂട്ടങ്ങൾ... നൂറ്റാണ്ടുകളായി, ശാന്തമായും തല്ലിയലച്ചും കടന്നു പോയ തുംഗഭദ്രയിലെ ജലം വരുത്തിയ രൂപഭേദങ്ങൾ.. അവയിലേയ്ക്ക് പടർന്നിറങ്ങിയ കരുത്തുള്ള വേരുകൾ.. ഇപ്പോൾ നമുക്ക് ഈ നദിയുടെ മനോഹാരിത മാത്രമേ കാണുവാനാകുന്നുള്ളുവെങ്കിലും ആഗസ്റ്റ് മാസത്തിൽ ഡാം തുറന്നു വിട്ടാൽ ഭയാനകമായ വിധത്തിൽ ഈ പാറകളൊന്നും കാണാനാകാത്ത വിധത്തിൽ കരകവിഞ്ഞ് ഒഴുകുമത്രെ... ഹംപി നഗരത്തിന്  തെക്കുപടിഞ്ഞാറായി ഇരുപത് കി.മീ. അകലെ തുംഗഭദ്രയിൽ വലിയ അണക്കെട്ടുണ്ട്.

പുഴക്കരയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഏകദേശം പത്തടി അകലത്തിലെങ്കിലും അമ്പലങ്ങളുടേയോ വിഗ്രഹങ്ങളുടേയോ.മണ്ഡപങ്ങളുടേയോ ചെറുതോ വലുതോ ആയ രൂപങ്ങൾ ഉണ്ടായിരിക്കും. ചില  കവാടങ്ങളിലൂടെ ഒരാൾക്ക് കടന്നു പോകുവാൻ സാധിക്കുന്നവ. ഈ കാഴ്ച നമ്മെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഇതെങ്ങിനെ സംഭവിച്ചു... ഇവിടെ ജീവിതം ഉണ്ടായിരുന്നു... അതിനിടയിലൂടെ തുംഗഭദ്ര ഒഴുകി വന്നതായിരിക്കുമോ... ഗന്ധമാത പർവ്വതം, മാതംഗ പർവ്വതം ഹനുമുൻകുന്ന് തുടങ്ങി നാല്കുന്നുകൾ നാലുഭാഗത്തായി ഉണ്ടെന്ന് തുഴക്കാരൻ പറഞ്ഞു.പാറയ്ക്കുള്ളിലേയ്ക്ക് ഒരു കവാടം മാത്രo കാണുന്നു അതിനുള്ളിൽ സൂര്യനാരായണമൂർത്തിയാണെന്നും അടുത്തു തന്നെ കാണുന്ന മറ്റൊരു വിഗ്രഹം പരശുരാമനാണെന്നും പറഞ്ഞു. കുറച്ചു കൂടി മുന്നോട് നീങ്ങുമ്പോൾ കാളിമൂർത്തിയുടേയും നടരാജ മൂർത്തിയുടേയും കല്ലുകൊണ്ടുള്ള വിഗ്രഹങ്ങൾ വ്യക്തമായി കാണാം. നമ്മൾ പോകുമ്പോൾ വലതുഭാഗത്താണ്  ഇതെല്ലാം കാണുന്നത്. തുംഗഭദ്രയുടെ ശക്തമായ ഒഴുക്കിൽ രൂപപ്പെട്ട  വലിയ ദ്വാരങ്ങൾ പാറകളിൽ കാണാം. ഈ പുഴയിൽ മീൻ പിടിക്കാറുള്ള നമ്മുടെ തുഴക്കാരൻ ചുഴിയുള്ള ഭാഗങ്ങൾ എവിടെയൊക്കെയെന്നും പുഴയിലെ വമ്പൻ മീനുകൾ ഏതെല്ലാമെന്നും പറഞ്ഞു. നദിക്കരികിലെ പാറക്കൂട്ടത്തിൽ കണ്ട മറ്റൊരു ക്ഷേത്രമാണ് മെഡിറ്റേറിയൻ ക്ഷേത്രം. പാറയിൽ കൊത്തിയ ധാരാളം പടികൾ ഇവിടെ ഉണ്ട്. നദിയ്ക്കു കുറുകെ ഒരു പാലം ഉണ്ടായിരുന്നുവെന്നും അതിനോടനുബന്ധിച്ചുള്ളതാണ് ഈ പടികളെന്നും പറയപ്പെടുന്നു. കൃഷ്ണദേവരായരും കുടുംബവും ഊണു കഴിച്ചിരുന്നിടമാണ് അതെന്ന്, ഒരു വലിയ മണ്ഡപത്തെ ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞപ്പോൾ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? ഈ കാഴ്ചകൾ കണ്ടങ്ങനെ സഞ്ചരിക്കുമ്പോൾ, അത്ഭുതം, മനോഹരം,സുന്ദരം തുടങ്ങിയ വാക്കുകൾ എത്ര വാരി വിതറിയാലും അധികമാവില്ല!


നദിയിലേയ്ക്ക് ഇറങ്ങിക്കിടക്കുന്ന വലിയ പാറകൾ.. കണ്ടാൽ ഒരു ഗുഹ പോലെ തോന്നും അതിൻ്റെ ഉള്ളിലേയ്ക്ക് കുട്ട വഞ്ചി പ്രവേശിപ്പിച്ചു... ആ പാറയിൽ കയറി നിന്ന് അയാൾ ഞങ്ങളുടെ ഫോട്ടോ എടുത്തു തന്നു. അവിടെ നിന്നും തിരിച്ച് കരയിലേയ് പോകും വഴി ചുറ്റുമുള്ള വീഡിയോ പിടിക്കാനായി അയാൾ വേഗത്തിൽ വഞ്ചി കറക്കി.മറക്കാനാകാത്ത സുന്ദര നിമിഷങ്ങൾ ഹൃദയത്തിലേയ്ക്കാവാഹിച്ച് തിരിച്ച് കരയിലേയ്ക്ക്... അന്നത്തെ അവസാന യാത്രക്കാർ ഞങ്ങളായിരുന്നു. തുഴക്കാരൻ പയ്യന് നല്ലൊരു ടിപ്പും കൊടുത്ത് ഞങ്ങൾ കരയിലേയ്ക്ക് കയറി... എത്രയോ പേർ ചേർന്നാണ് ഓരോ കുട്ട വഞ്ചിയും പിടിച്ച് കരയിൽ കമഴ്ത്തിയിടുന്നതെന്ന് ഞാൻ നോക്കി നിൽക്കുമ്പോഴായിരുന്നു ,നമുക്കു പോകാം എന്ന് രാജേട്ടൻ്റെ അറിയിപ്പ് ...

നല്ല തണുപ്പും കാറ്റും തുടങ്ങിയിരുന്നു.. ഇരുട്ടായിത്തുടങ്ങി ഞങ്ങൾ വേഗം കാറിൻ്റെ അടുത്തേക്ക് നടന്നു.


പ്രിയപ്പെട്ട ഹംപി, രാത്രിയിൽ യാത്ര പറയുന്നില്ല... ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം എന്ന് പറഞ്ഞു കൊണ്ട് യാത്ര പുറപ്പെടുമ്പോൾ മനസ്സ് വികാരനിർഭരമായിരുന്നു...

ഹംപി ഗ്രാമം പിന്നിട്ട് വന്ന വഴിയിലൂടെ  വേഗത്തിലായിരുന്നു യാത്ര... പത്തു മണിക്കു മുൻപായി, നല്ലൊരു ഹോട്ടൽ കണ്ടപ്പോൾ അത്താഴം കഴിക്കാനായി അവിടെ കയറി.. സ്പെഷ്യൽ ആയി ആട്ടിറച്ചി പലവിധത്തിൽ പാകം ചെയ്തതായിരുന്നു. നോൺ ഒന്നും കഴിക്കാത്ത അഖിമോനൊഴികെ എല്ലാവരും ഒരേ സമയം പറഞ്ഞു.. സൂപ്പർ.. ശരിയ്ക്കും സ്വാദു മുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങൾ... ഹംപിയിൽ കണ്ട ആടുകളെ ഓർത്തപ്പോൾ ഞാൻ ഭക്ഷണം മതിയാക്കി..നല്ല സേവനം തന്ന സപ്ലയർക്ക് നന്ദി പറഞ്ഞ് ടിപ്പും കൊടുത്ത് ഞങ്ങളിറങ്ങി..പുലർച്ച മൂന്നു മണിയോടെ ഫ്ലാറ്റിലെത്തി.

പിറ്റേ ദിവസം ഷോപ്പിങ്ങിനായി പത്തു മണിയോടെ ബാംഗ്ലൂർ സിറ്റിയിലേയ്ക്ക്... ഞങ്ങൾ പോകാത്ത പുതിയ ചില റോഡുകളിലൂടെ കാഴ്ചകൾ കണ്ട് കുറച്ച് നടന്നു.. ശേഷം സിറ്റിയിലെ വലിയ തുണിക്കടയായ വെസ്റ്റ് സൈഡിൽ കയറി... തുണികൾക്ക് വില കൂടതലാണ് ഇവിടെയെന്ന് എനിയ്ക്കു തോന്നി. എല്ലാവർക്കും ഇഷ്ടപ്പെട്ട ഡ്രസ്സുകൾ വാങ്ങിക്കഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും മൂന്നു മണി കഴിഞ്ഞിരുന്നു. ടിബറ്റൻ റസ്റെറാറൻ്റിൽ കയറി ടിബറ്റൻ ഭക്ഷണം കഴിച്ചു. വളരെ നല്ല ഭക്ഷണം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതു കഴിഞ്ഞ് ഡിമാർട്ടിൽ കയറി.. മൂന്നാം നിലയിലാണ് ഷോപ്പ് ചെയ്യാനുള്ള സ്ഥലം. ഇവിടെ കിട്ടാത്തതായി യാതൊന്നുമില്ല.. അമിതവില ഇല്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു നല്ല തിരക്കായിരുന്നു ഇവിടെ... സാധനങ്ങളെല്ലാം വാങ്ങി ഇറങ്ങിയപ്പോഴേയ്ക്കും സമയം ഒരു പാടായിരുന്നു. പിന്നീട് എസ്ക്രീം ഷോപ്പിലും കയറിയതിനു ശേഷം  കർണ്ണാടകയുടെ നിയമസഭാ മന്ദിരവും ഹൈകോർട്ടും പബ്ലിക് ലൈബ്രറിയും കാറിലിരുന്ന് ചുറ്റിക്കണ്ടു. സമയം പത്തു മണി കഴിഞ്ഞു. ഫൈൻഡയിൻ റസ്റ്റോറൻ്റായ ബർമാ ബർമ റസ്റേറാറൻ്റിലെ നൂഡിൽസൂപ്പ് തന്നെ കഴിക്കണമെന്ന് ജിത്തു മോന് നിർബന്ധം. സൂപ്പിൻ്റെ പേര്, ഖോ സ്യൂയി. വെജിറ്റേറിയൻ സൂപ്പാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഒരെണ്ണത്തിന് 800 രൂപയാണ് വില.നൂഡിൽസ് ചേർത്ത  സൂപ്പും അതിൽ ചേർത്തു കഴിക്കാനായി അഞ്ചു തരം സാധനങ്ങൾ മറ്റു പ്ലെയിറ്റുകളിൽ, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, കപ്പലണ്ടി ഇതെല്ലാം ക്രഷ്‌ ചെയ്തത്. പിന്നെ ചെറുനാരങ്ങ മുറിച്ചത്. സ്പ്രിങ്ങ് ഒണിയൻ, എല്ലാം ആവശ്യാനുസരണം സൂപ്പിൽ ചേർത്ത് ചൂടോടെ കഴിക്കാം. നല്ല ഭക്ഷണം തന്നെ... പക്ഷെ ഓരോരുത്തരും പകുതി പോലും കഴിച്ചിട്ടില്ല! ഭക്ഷണം പാഴായി പോകുന്നതു കണ്ടപ്പോൾ പ്രയാസം തോന്നി.ബില്ലിൻ്റെ ഒപ്പം പുളിമിഠായി വെച്ചിരുന്നു. അത് കുറച്ചെടുത്ത് ഞാൻ കയ്യിൽപിടിച്ചു.. യാത്രാമദ്ധ്യേ ഒരു പബ്ബ് കണ്ടപ്പോൾ നമുക്കവിടെ വെറുതെയൊന്നു കയറാമെന്ന് മോൻ പല പ്രാവശ്യം പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. പുറത്തും നിറയെ ആളുകളുണ്ട്. ഇപ്പോൾ തോന്നുന്നു ഒന്നുകയറേണ്ടതായിരുന്നു...അതും പുതിയൊരു അനുഭവമായേനെ... എം.ജി.റോഡിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കാറോടിച്ച് ബെംഗ്ലൂരുവിലെ ഏറ്റവും വലിയ വ്യവസായ സമുച്ചയമായ യു.ബി.സിററി കാണുവാൻ പോയി.13 ഏക്കറിൽ പരന്നു കിടക്കുന്നു. ഇവിടെ നാലുകെട്ടിടങ്ങളാണ് ഉള്ളത്.മൂന്നിലൊരു ഭാഗം ഉദ്യാനമാണ്.യു.ബി.സി. ടവറിൻ്റെ മുകളിൽ ഒരു ഹെലിപേഡ് ഉണ്ട്.

രണ്ടു ദിവസം കൂടി ബെംഗ്ലൂരുവിൽ നിൽക്കാൻ സമയമില്ലാത്തതിനാലാണ് ഈ ഓട്ടപ്രദക്ഷിണം.. പിറ്റേ ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങൾ മൂന്നു പേരും കേരളത്തിലേയ്ക്ക് പുറപ്പെട്ടു. പുലർച്ച മൂന്നു മണിക്ക് വീട്ടിൽ വന്ന് വാതിൽ തുറക്കുമ്പോൾ മോൻ്റെ വിളി വന്നു, വീട്ടിലെത്തിയില്ലേ എന്നു ചോദിച്ചു കൊണ്ട്...

(അവസാനിച്ചു.)

No comments:

Post a Comment