വ്യോമതീർത്ഥം
----------------- കവിതശ്രീദേവി
ആകാശസീമകൾക്കപ്പുറം നിന്നിതാ,
ഒരുതുളളി മഴയായി മണ്ണിലൂർന്നു...
ആർദ്രമാം സ്നേഹമായ് നനവാർന്നൊരോർമ്മയായ് മാനസ്സത്തീരത്തു വീണലിഞ്ഞു..
മഴപെയ്തുനിറയുന്ന തൊടിയുടെ കോണിലെ,
ഒരുമുറിഇന്നെന്നിൽ ബാല്യമായീ..
അവിടെയാമുറിയിലായ് എന്നെ തളച്ചമ്മ
റാങ്കെന്ന സ്വപ്നത്തിൻ വിത്തുനട്ടൂ..
മേഘമായ്മാറിയാ പുല്ക്കൊടിതുമ്പിനെ, കെട്ടിപ്പിടിക്കാൻ കൊതിക്കുമെന്റെ-
മഴവില്ലിൻ നിറമുളള സ്വപ്നങ്ങളൊക്കെയും
മാമരപെയ്ത്തിൽ വിതുമ്പലായീ.
അഴികൾ നിറഞ്ഞൊരാ കാഞ്ചന കൂട്ടിൽ ഞാൻ
ചിറകറ്റ രാക്കിളി മാത്രമായീ...
വീണ്ടും വരുന്നിതാ ഇടിയായി മിന്നലായ്,
എന്നിൽ നിറയുവാൻ വ്യോമതീർത്ഥം..
പേരക്കിടാങ്ങളുമായമ്മ മുററത്തു,
മഴയേററു നനയുന്ന കാഴ്ച്ചനോക്കീ-
ഡോക്ടറായ്യീവിധം
വീട്ടിലിരിക്കുന്ന ഇത്തിരിനേരമെൻ ഓർമ്മയെല്ലാം.
തുളളിത്തുളുമ്പി മഴയായൊഴുകിയെൻ കൗമാരനാളിലേക്കെത്തി നോക്കേ.
ഒരു കുഞ്ഞു നൊമ്പരമന്നേരമറിയാതെ
ദാവണിസ്വപ്നമായ് നെഞ്ചിലെത്തി...
മഴയേറ്റു മൺക്കൂനക്കുളളിലുറങ്ങുമെൻ,
സ്വപ്നത്തെ നെഞ്ചിലൊതുക്കിഞാനും,
ഇന്നീ മഴയുടെ മടിയിൽകിടന്നോട്ടെ
തീർത്ഥമായെന്നിൽ പതിച്ചിടാമോ,
എന്റെ ഹൃത്തിലൊഴുകുമരുവി പോലെ...
No comments:
Post a Comment