മഴ, ജനാലയ്ക്കപ്പുറവും ഇപ്പുറവും..
........................................കവിത
P N രാജേഷ് കുമാർ
മഴ, ജനാലയ്ക്കപ്പുറത്ത്
വന്മരത്തിന്റെ
പൊടിപുരണ്ടയിലകളെ കഴുകി
തായ്ത്തടിയുടെ
ചുക്കിച്ചുളിഞ്ഞ
തണ്ടിലൂടൂർന്ന്
വറ്റിവരണ്ടയതിന്റെ
വേരുനാവിലൂടെ
തൊണ്ടക്കുഴിയിലേക്ക്
തന്നുപ്പായ് പടർന്നിറങ്ങി...
മഴ, ജനാലയ്ക്കപ്പുറത്ത്
ചുട്ടുപൊള്ളിക്കുന്ന
നഗരകാമനകളെ
തഴുകിയൊഴുകി
ആതുരാലയത്തിലെയും ആരാധനാലയത്തിലെയും
കോടതി പരിസരത്തെയും
മാലിന്യങ്ങളെയൊന്നാക്കി
മദിച്ച് രസിച്ച് ഒഴുകിയകന്നു....
മഴ, ജനാലയ്ക്കപ്പുറത്ത്
പറന്നു തളർന്ന
ചിറകുകളിലെ
വിയർപ്പുകണങ്ങളെയും
പുഴയുടെ ഇരുകരകളി -
ലുമൊളിപ്പിച്ചിരുന്ന
കനവുകളെയുമൊന്നാക്കി
കടലാഴങ്ങളിൽ
പ്രണയത്തിന്റെ
ഉപ്പു രുചിച്ചുറങ്ങി....
എന്നാൽ,
മഴ, ജനാലയ്ക്കിപ്പുറത്ത്
വേദനയുടെ
ഒറ്റമുറിമൂലയിലെ
കാലിളകിയ കസേരയിൽ
ജനൽതിരശ്ശീല
മാറ്റിനോക്കുന്ന
അതിജീവനത്തിന്റെ
വറ്റിവരണ്ട മിഴികളിൽ
കണ്ണീർനനവായ്
പെയ്തിറങ്ങി.....
No comments:
Post a Comment