മിന്നലിൽ അരിവാങ്ങി മടക്കം
=======================
കവിത
ടി.പി.രാധാകൃഷ്ണൻ
കറന്റ് വന്ന്
വെളിച്ചം വിതറിയ
കാലത്തിന്നു മുമ്പ്
ഉച്ചയ്ക്ക്
ചക്കപ്പുഴുക്കും തിന്ന്
റേഷൻ കടയിൽ പോയ
കാലത്തെ ഓർക്കൂ
കാർഡുകൾ
അട്ടിയിട്ടട്ടിയിട്ട്
അരി കിട്ടാൻ കാത്തുനിന്ന കാലം
ഒടുവിൽ.
കിട്ടുമ്പോൾ
ഇരുട്ടും
മഴയും കൂടെ പോന്ന കാലം !
അരിസഞ്ചി
വാഴയില കൊണ്ട് മൂടി
മിന്നൽ വെളിച്ചത്തിൽ
പേടിയെ തളർത്താൻ
മൂളിപ്പാട്ടും പാടി
പാമ്പിന്റെ പല്ലിൽ കുടുങ്ങാതെ
വീടെത്തിയ കാലം
മിന്നലേറ്റ് മരിക്കാതെയുണ്ണി
വീട്ടിലേയ്ക്കെത്തുവാൻ അമ്മ
തിറയാടുന്ന പരദേവതയ്ക്ക്
ഉള്ളുരുകി നേർച്ച നേർന്ന കാലം
ഓർമ്മയുടെ
പൊടി തട്ടിയെടുത്താൽ
നിശ്ചയമായും കാണാം
വിശപ്പിന്റെ വിളിയുള്ള കാലം
No comments:
Post a Comment