Saturday, October 31, 2020

ഹരിദാസ് കൊടകര

 

ചിലന്തി


സൃഷ്ടിയിൽ ഭൂമിയോടൊപ്പം

സമഷ്ടിയാണ് ചിലന്തികൾ

എട്ടുകാലുള്ള ചിലന്തിക്ക് നട്ടെല്ലില്ല

ശിരോവക്ഷം ഉദരം കാലുകൾ

തീർന്നു

ഇതിലും ഭാരമേറ്റാൻ

നാലുജോടിക്കൾക്കാവില്ല

ചവയ്ക്കില്ല പറക്കില്ല

സ്രവനൂൽ ചിലന്തികൾ


അച്ഛന്റെ ചൂണ്ടുവിരൽ അടച്ച്

കുട്ടി ചോദിച്ചു

ചിലന്തിയുടെ നട്ടെല്ലെവിടെ

അച്ഛൻ പറഞ്ഞു

നട്ടെല്ലുകൾ രൂപാന്തരേ സ്വാശ്രയം

നൂലും സ്രവവും ഉള്ളിലൊതുക്കാൻ

ഉദരസഞ്ചി


അകന്നിരിക്കുന്ന അഗ്രങ്ങളിൽ

വലയുടെ ആണികൾ

അന്യാദൃശം പൂക്കളം പോല

ചിലന്തിവലകൾ

സർപ്പാളം വിരിപ്പ്

കടുക്ക് കുഴൽ വലകൾ


ഉദരസ്രവത്തിൽ വലനെയ്യുന്നു

കൂടെക്കൂട്ടാൻ ആരുമില്ല

നട്ടെല്ല്സ്വാശ്രയം വലനെയ്യുന്നു

ധ്യാനതംഗങ്ങളിൽ കാറ്റൊഴുക്കുപോലെ

ആയുസ്സ് തീർന്നവ വലയിലെത്തുന്നു

വലവിരിച്ച് ഇരകാത്തിരിക്കുന്നിടം

ചിലന്തിധ്യാനം


അപ്പോൾ കടുവച്ചിലന്തികൾ ?

കുട്ടി ചോദിച്ചു

കടുവച്ചിലന്തികൾ ജനിതകഭ്രംശം

ഇരുന്നിടം മുടിക്കും

പുരോഹിതരുടെ കലം തല്ലിയുടക്കും

സന്യാസത്തിന് തീയിടും

ചരിത്രനേരുകൾ കടഞ്ഞ്മാറ്റും

അച്ഛൻ മുഴുവൻ പറഞ്ഞില്ല

കുട്ടി ഉറങ്ങിയിരുന്നു


മനുഷ്യനുള്ളിടത്തേ ചിലന്തിയുള്ളു

ഇനി ചിലന്തികൾക്കായി

ഒരു മനുഷ്യയുഗം കാത്തിരിക്കണം

                                  - ഹരിദാസ് കൊടകര


No comments:

Post a Comment