Sunday, September 10, 2017

കയ്ച്ചിട്ടു മധുരിച്ചിട്ട് - കവിത - ശ്രീകൃഷ്ണദാസ് മാത്തൂർ


കാക്കകിലുങ്ങും വേപ്പുമരം
കയ്ച്ചിട്ടിറക്കാനാവാതൊരു പാട്ട്
മധുരിച്ചു തുപ്പാതെയുമിരിക്കുന്നു.

എതിരിടാനാവില്ല നിന്നെ
മഴയ്ക്കു മലർന്നു കൊടുത്ത്
ഞാനുമിടിവെട്ടി നടുങ്ങി
മുരിങ്ങ പോൽ വിറയുന്നു.

'പൊയ്'ചാലിലിറങ്ങിപ്പോയ
കടലാസുവള്ളം രണ്ടുമൂന്നാവർത്തി
നങ്കൂരമിടാനാവതു കിണഞ്ഞ്
ഓവിലേയ്ക്കു മറിയുന്നു.
അതിൽ നിന്നൊരക്ഷരമടർന്ന്
തോർച്ചയോടടുക്കുന്നേരം
ഞാനാം ഇണ്ടൽപുരയിൽ മുട്ടി
നെഞ്ചിലേയ്ക്കു നനഞ്ഞൊലിക്കുന്നു.

മേലേ പാഞ്ഞ മേഘക്കണ്ടെയ്നർ
പൊട്ടിച്ചാറും എണ്ണയാം മഴയിതിൽ
രണ്ടനത്തുമായ് വശംകെട്ട
കല്ലടുപ്പുകൾ പോലെരിയുന്നു
ഉള്ളിലൊന്നും പുറത്തൊന്നുമെന്ന
പ്രണയനീതി, പൊള്ളിയും തണുത്തും.

ആഴത്തിൽ ചാടിയെന്നാലും
മുങ്ങാതിരിക്കും സ്വപ്നത്തിന്റെ
മേലൊഴുക്കത്തെ വഴുക്കലിൽ
ഒരുപ്പോക്കു പോകുന്നു.

ആളൊഴുക്കത്തു നൂർന്ന
ഞാനാം എതിർ തിട്ടമേൽ
മഴ മുഴുവൻ വടിച്ചെടുക്കാ-
നൊരോലവാലൻ തന്നാലാവും വിധം
കൊക്കിൽ മഴക്കുഴി കുത്തുന്നു.

പ്രജ്ഞയിലഗാധ മുറിവ്
കുട ചൂടി കുനിഞ്ഞു നടക്കുന്നേരം
കയ്ച്ചിട്ടിറക്കാനാവാത്ത വിധം
നീയെന്നെ
മധുരിച്ചിട്ടു തുപ്പാതെയുമിരിക്കുന്നു.

No comments:

Post a Comment