Friday, September 8, 2017

ബലിതർപ്പണം - കവിത - ശിവ കൊട്ടിളിയിൽ



വേരറ്റുപോകാതെ കാത്ത പിതൃക്കൾക്കാത്മശാന്തിക്കായ്
നോവോടെയൊരു പിടി സ്നേഹത്തെ കവ്യമായുരുട്ടി
ഇരുകൈൾ കൊട്ടി
കാകനെ ക്ഷണിക്കുന്നു
ഋണമോചന ഹേതുവായ്

മൺമറഞ്ഞകലങ്ങളിലൊരു
നോവായ് ചേക്കേറുമാ
രക്തത്തിൻ വേരുകൾതൻ
അദൃശ്യമാമൊരു സാമിപ്യമരികി-
ലെത്തിടുമെന്നിൽ  കുളിർക്കാറ്റിൻ
 തലോടലായ്,നൊന്തുപെറ്റൊരാ
അമ്മതൻ വാത്സല്യവും
പോറ്റിവളർത്തിയൊരാ
അച്ഛൻതൻ ആശ്ലേഷവും....

പോയ്മറഞ്ഞൊരാ വസന്തകാല
ങ്ങളിലൊരു നുള്ളു നോവു
 നൽകാതരികിലേക്കൊരു
തണൽ പോൽ ചേർന്നിടുമൊരാ
 സ്നേഹവാത്സല്യങ്ങൾ
ശൂന്യമാമൊരു വേളയിൽ
ഒരുപിടി ചോറിലൊരു നുളള്
എള്ളും പൂവുമർപ്പിച്ചൊരു തുളളി
കണ്ണുനീരുപ്പു കലർത്തി
 കാത്തിരിപ്പാണെന്നിലെ
മകൻതൻ വാത്സല്യമീ
മണൽത്തരികൾതൻ മാറിലായ്...

നാക്കിലചാർത്തിലേക്കുരുട്ടി
വെച്ചൊരാ അന്നത്തിൽ
നിന്നൊരു നുള്ളു കൊത്തി-
യെടുത്തകലങ്ങളിലൊരു
മരകൊമ്പിലിരുന്നാത്മനിർവൃതി-
യോടെന്നെ നോക്കവേ,
അശ്രുബിന്ദുക്കൾ പൊഴിഞ്ഞിടുന്നെന്നിൽ-
നിന്നൊരാ സ്നേഹത്തിൻ
 കണിക വറ്റാത്തൊരാ
ആത്മാവിനെ നോക്കി...
മാതാപിതാക്കൾതൻ സ്നേഹമറ്റിടാ-
ത്തൊരാ ആത്മാവിനെ നോക്കി...

No comments:

Post a Comment