നീരുറവ വറ്റി
ശ്വാസം നിലച്ച പുഴ
പ്രാണസങ്കടത്താൽ
ചോദ്യചിഹ്നമായി
തുറിച്ചു നോക്കുന്നു.
കുടിനീരിനു വേണ്ടി
വറ്റിവരണ്ട പുഴയുടെ
ഹൃത്തടം പിളർക്കുന്ന
മനുഷ്യാ...
തെളിനീരിനു വേണ്ടി
പുഴ കേഴുകയാണ്
ദാഹിക്കുന്ന.. മോഹിക്കുന്ന
മനസ്സുമായ്...
സ്വപ്നം കാണുകയാണ് !!
ഒരു വെൺതിര പോലെ
മേഘപുഷ്പമഴയായ്
മധുമൊഴിയായ്
കുളിരു കൊണ്ട് കുണുങ്ങി
ഇരുകരകളെയും
ചുംബിച്ചു കൊണ്ട്
കാലവർഷത്തിൽ
പുളകിതയായി.....
സൂര്യനോട്... തന്റെ
സങ്കടവും, പ്രണയവും
പറഞ്ഞ് ,നിറഞ്ഞ്
കരകവിഞ്ഞൊഴുകാൻ
സ്വപ്നം കാണുകയാണ് !!
നിശബ്ദതയുടെ നടുവിൽ
കുമിഞ്ഞുകൂടുന്നുവോ?
മരണത്തിന്റെ മലീമസമായ
സങ്കടമിന്നെനിക്ക്?
പുനർചിന്തയില്ലാത്ത
മനുഷ്യാ....... സത്യം
അതൊഴുകിയെത്തും
നീയറിയാതെ നിൻ
കരങ്ങളിലേക്കു തന്നെ.
നീ ചെയ്ത പാപത്തിൻ
ദുരന്തഫലമെന്റെ
കറുത്ത സങ്കടമായ്,
നിന്റെ ശ്വാസത്തിലൂടെ
കുടിനീരിലൂടെ......
നിന്നിലേക്കു തന്നെ
നെറ്റി ചുളിക്കാതെ നീ
നെല്ലിട ചിന്തിക്കൂ.....
നീരുറവ വറ്റിയയെന്റെ
സങ്കടത്തെ കുറിച്ച്..

No comments:
Post a Comment