Wednesday, May 10, 2017

വിശപ്പ് - ശ്രീമോൾ മാരാരി

തപസ്യ സാഹിത്യ ശില്പശാല  കവിതാരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കവിത 


കനകവെയിലും
കുനുകുനെപ്പെയ്യും മഴയും
നിഴലേതുമില്ലാത്തൊരു
നാടാണിങ്ങിവിടെ.

നാട്ടുകാരിവർ സാഹസികർ
കടൽപെറ്റമക്കളെപ്പോൽ
യാനങ്ങൾ തീർത്തെന്നും
യാത്രയതുക്ലേശമാകിലും.

തനിയെ തുഴയുന്നവർ,
കൂട്ടായിചിലർ,
പതിയും പാതിയുമായി ചിലർ
സകുടുംബമായും ചിലർ.

അവിടെയൊരുകൊച്ചു -
സാഹസികരവർ കുടുംബമല്ലോ ..
അച്ഛനുമമ്മയും സ്നേഹമായി
വളർന്ന യുവകോമളർ മക്കളും.

തീനും തിമിർപ്പുമവരൊന്നുപോലെ
കളിയുംചിരിയും മാറ്റമില്ലാ
ഇതുപോലെസന്തോഷമേതുമില്ല.


കാലങ്ങളങ്ങനെ
കളിച്ചുംചിരിച്ചും
ഋതുക്കളായി പടവുകൾ
ഓരോന്നും താണ്ടിടുന്നു.

യാനമൊന്നൊരുക്കിയവർ
കുടുംബമായികൂട്ടമായ്
യാത്രതിരിച്ചിതുമോദമായി
തിരകൾചിരിച്ചാര്‍ത്തവർക്കുവേണ്ടി.

പെട്ടെന്നു,കാറും കോളുമുരുണ്ടുകൂടി
മിന്നൽപിണറും പറന്നിറങ്ങി
യാനമതുയേറെ നീങ്ങിയെങ്ങോ
ദിക്കേതെന്നറിയാതെ കുഴങ്ങിയല്ലോ.

ദിവസങ്ങളാഴ്ചകൾ നീങ്ങിപ്പോയി
ആഹാരമൊക്കെ കഴിഞ്ഞുപോയി
കഷ്ടം! മറുകര കണ്ടതില്ല, മരണമി -
ങ്ങെത്തിയെന്നവരോർത്തുപോയി.

വിശപ്പിന്റെ ആധിക്യമറിഞ്ഞവരോ
അമ്മയതുരഹസ്യമായി പറഞ്ഞിടുന്നു,
മക്കളേയച്ഛനെതിന്നിടാംനമുക്ക്.

മെല്ലേമടിച്ചുംശപിച്ചും
കൃത്യമതുതീർത്തവർ
വിശപ്പിൻവലുപ്പം
അറിഞ്ഞോരവർ.

പിന്നെപലനാൾകടന്നുപോയി
ദുർബലയവളുമിരയായിവീണു
മക്കളവർപഠിച്ചതുപാടിവീണ്ടും
വിശപ്പിനുസ്വന്തബന്ധങ്ങളേതുമില്ല.

പിന്നെപ്പറഞ്ഞിട്ടെന്തുകാര്യം
വിശപ്പതുവിജയം കുറിച്ചുപോയി
ജ്യേഷ്ഠന്റെകഴുത്തരിഞ്ഞ -
നുജൻപഠിച്ചതുംചൊല്ലിയപ്പോൾ.

കാറ്റൊന്നടങ്ങി
കാറെല്ലാമൊഴിഞ്ഞു
യാനം കരയിലടുത്തനേരം
വിശപ്പാണതിൽ
വിശപ്പുമാത്രം...

No comments:

Post a Comment