Tuesday, May 2, 2017

അവധൂതൻ

- ജയകുമാർ കാലടി


അയാൾ പിറകോട്ട് നടക്കുകയാണ്.
അത്ഭുതത്തോടെ നോക്കി നിൽക്കുന്ന
ആട്ടിൻ കൂട്ടങ്ങൾക്കിടയിലൂടെ,
കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത വർ അനുഗമിക്കാൻ ശ്രമിച്ചു.

പിറകോട്ടു വച്ച കാലുകൾക്കിടയിലെ അന്തരം ഘടികാരസൂചികളെപ്പോലെയായിരുന്നു.

പ്രപഞ്ചം പോലും ആ കാലടികൾക്കനുസരിച്ച് ചലിച്ചു.

ആരെയും ശ്രദ്ധിക്കാതെ ദൃഷ്ടികൾ മുന്നോട്ടാഞ്ഞ് യാത്ര തുടർന്നു. കാലുകളിടറാതെ.

വഴികളിൽ വച്ചു നീട്ടിയ പിണ്ഡങ്ങൾ അറപ്പുളവാക്കിയപ്പോൾ,
ഓവുചാലിലെ ജലം ആർത്തിയോടെ കുടിച്ചും,
തെരുവോരങ്ങളിൽ അന്തിയുറങ്ങും
ആരിൽ നിന്നും ഒന്നും ആവശ്യപ്പെടാതെയും അയാൾ പിന്നോട്ട് നടന്നു.

ഇരുളിൽ കണ്ണുകളിലെ നീല വെളിച്ചം വഴികാട്ടിയായി.
സ്വന്തം നഗ്നതയുടെ അലോസരമില്ലാതെ നടന്നു.
ഒപ്പം അനുഗമിക്കാൻ ശ്രമിച്ച ആട്ടിൻ കൂട്ടങ്ങളോട് പറഞ്ഞു -

''തത്വമസി'
ഇനി നിങ്ങൾ മടങ്ങുക
മണൽ പിരിച്ചു കെട്ടി മേഘങ്ങളെ പിടിച്ചുകെട്ടുക
മണൽക്കാറ്റ് വീശുമ്പോൾ അതിന്റെ ഈണവും താളവും അറിയുക
പെയ്തിറങ്ങുന്ന മഴയിൽ നൃത്തം ചെയ്ത് ദിഗംബരൻ മാരാവുക
ആത്മനോ മോക്ഷാർത്ഥത്തിനായി യത്നിക്കുക''

പിൻതുടർന്ന ആട്ടിൻകൂട്ടങ്ങൾ പകച്ചു നിൽക്കവേ,

ആകാശത്തിലേക്കുയർന്നു അവധൂതൻ

കണ്ണെത്താ ദൂരത്തോളമെത്തിയപ്പോൾ
സ്വത്വത്തിന്റെ ഭാഗമായ ശരീരമുപേക്ഷിച്ചു,
വസ്ത്രം മാറുന്ന പോലെ,
ഒരു തരിയായ് മാറി.
പഞ്ചഭൂതങ്ങളിലൊന്നിൽ
ഒടുവിൽ പെയ്തിറങ്ങിയ മഴയിൽ ഒരു പുതുനാമ്പിന് തുടക്കമിട്ട് അയാൾ യാത്രയായി.

No comments:

Post a Comment