Friday, May 5, 2017

നെരിപ്പോട്

സന്തോഷ് നെല്ലായ

ഇടനെഞ്ചിലൊരു തീ
എന്റെ ഇടനെഞ്ചിലൊരു തീ
നെരിപ്പോട് പോലെ എരിഞ്ഞിടുന്നു.
ഒരു മകളുണ്ടെനിക്ക്.
മൂന്നു വയസ്സുള്ളൊരു പെണ്‍കിടാവ്.
അവളുടെ താമരപ്പൂ പോലുള്ള
പൂമുഖം കാണുമ്പോള്‍
എന്റെ ഇടനെഞ്ചിലൊരു തീ.

ബാലവാടിയില്‍ പോകുന്നു.
ഇനി വിദ്യാലയത്തിലേക്ക്
എവിടെയാണ് കാട്ടാളന്‍മാര്‍
ആരുടെ രൂപത്തിലാണ് വരിക
അറിയില്ല......... അറിയില്ലെനിക്ക്.

ഓമനത്തം തുളുമ്പുന്ന കുഞ്ഞിനെ
ഓമനിക്കന്ന ബന്ധുക്കള്‍
അയല്‍ക്കാര്‍ ചങ്ങാതിമാര്‍
ആരെ ഞാന്‍ കരുതണം.
ഭയമാണെനിക്ക്.

തിരിച്ചറിവാകും വരെ
ജീവിതയാത്രയില്‍ ഏതു ഘട്ടത്തിലും
മൃഗതുല്ല്യരാം കാട്ടാളരൂപങ്ങളെ-
ത്തുമെന്ന തിരിച്ചറിവാകുംവരെ
കാത്തു സൂക്ഷിക്കണം
ചിപ്പിക്കകത്തെ മുത്തുപോല്‍..

അച്ഛനെ വാക്കിന്നര്‍ത്ഥം ഞാനറിയുന്നു.
അതിന്റെ ഭയവും ഉത്കണ്ഠയും
എന്റെ ഇടനെഞ്ചിലെ തീയായ് മാറുന്നു.
അത് നെരിപ്പോട് പോലെ എരിഞ്ഞിടുന്നു.

No comments:

Post a Comment