അധികാരത്തിനു ഭ്രാന്തിളകി
വാക്കും നോക്കും തുടലുപൊട്ടിച്ച്
കുന്നും പുഴകളും കന്നും കതിരുമെല്ലാം
കട്ടെടുത്തുപോയ കാലത്തിന്റെ
മരണവീട്ടിലേക്കൊന്നു പോകണം.
ഇരമ്പിമറിഞ്ഞ തെരുവുകളിൽ
ആരും ചാലിച്ചെടുക്കാത്ത
വിശപ്പിന്റെ മഹാപ്രളയത്തെ
തൂലികയിൽ കോരിയെടുക്കണം.
വഴികളും അതിരുകളും തെളിയിച്ച്
നിലവിളികളും ചോരപ്പാടുകളും മായ്ച്ച്
വിഷംചേ൪ത്തു വിളമ്പുന്ന സ്വപ്നങ്ങളെ
കറുത്തൊഴുകുന്ന ഒാടകളിൽ ഒഴിച്ചുകളയണം.
സൂര്യ൯ നെറുകയിലെത്തുമ്പോൾ
ജാതിയും മതവും പൊടിച്ചെടുത്ത്
ചുവപ്പുപട൪ന്ന നാട്ടുവഴികളിൽ വിതറണം.
തിരികെ വരുമ്പോൾ,
നിലാവിന്റെ സ്വപ്നങ്ങളിലേക്ക് വേരുപട൪ത്തി
ഒാരോ പ്രാണനിലും പ്രണയത്തെ തളച്ച്
എനിക്കൊരു കവിതയെഴുതണം.
ലോകത്തിലൊക്കെയും നിറം പട൪ത്താ൯
ഒഴിച്ചുകളഞ്ഞൊരു കവിത.
............................................
No comments:
Post a Comment