Monday, May 1, 2017

അരമന

ഉണ്ണികൃഷ്ണൻ കീച്ചേരി
ജപകോശങ്ങൾ
ദൈവവിളിയാൽ പിടഞ്ഞ
പാതിരാത്രിയിൽ
വെളുത്ത ചിറകുള്ള
പൂമ്പാറ്റകൾക്ക്
മധുനുകർന്ന് മത്തുപിടിച്ചു.
ജപകൂട്ടിൽ
ഉരുകിയൊലിച്ച
മെഴുകുതിരിക്കാലുകൾ
കാറ്റേറി വന്നകഴുകൻ
പിഴുതെടുത്ത്
പിശാചിന്റെ അരമനയിൽ
അലങ്കാരമാക്കി.
ദൈവത്തെകാണാൻ
കൊതിച്ചെത്തിയ
മാലാഖയുടെ മനസ്സുപിഴുതെടുത്ത്
പ്രാർത്ഥനയിൽപൊതിഞ്ഞ്
ജപചരടുകൊണ്ട്
വായ് പൊതികെട്ടി
വീഞ്ഞു ഭരണിയിൽ
നിക്ഷേപിച്ചു .
മിന്നാമിനുങ്ങുകൾ
വഴിതെളിച്ചതണുത്തവെട്ടത്തിൽ
ദൈവം
പതിയെ നടന്നു
നമ്രശിരസ് കനായി.

No comments:

Post a Comment