മഴ മാന്തിപ്പൊളിച്ച
ഓലപ്പുരയിൽ നിന്നും
തണലുകളിലേയ്ക്ക്
ചേക്കേറുമ്പോൾ
ഉള്ളിലൊരു വെയിൽപ്പൂവ്
ചിരിക്കുന്നുണ്ടായിരുന്നു.
ഒരു ചുമരിനപ്പുറത്ത്
ഇത്തിൾക്കണ്ണികളെ
ഓർമ്മപ്പെടുത്തിയപ്പോൾ
പണിതീരാത്ത വീടിന്റെ
എട്ടടി സ്ലാബിനടിയിലേയ്ക്ക്
ചിറകുകളൊതുക്കി വന്നിരുന്നു.
അന്നുണ്ടാക്കിയ
സ്വപ്നത്തോണികളെല്ലാം
ഒരു മുറിയിൽ നിന്നും
അടുത്ത മുറിയിലേയ്ക്ക്
വിശപ്പും തുഴഞ്ഞുപോയി.
കൊഞ്ഞനംകുത്തിയ
മണ്ണെണ്ണവിളക്കിനോട്
ഒന്നേ പറഞ്ഞുള്ളൂ...
റേഷൻകട നിന്റപ്പന്റേതല്ല.
ഷിബിൻ ചെമ്പരത്തി🌺
No comments:
Post a Comment