Wednesday, November 25, 2020

സുധീർ


കാൽപന്തിനുള്ളിലെ വായു

ലോകകപ്പിന്നായി

കാൽപന്തുരുളുന്നു

ആർത്തലക്കുന്നാവേശ-

മായിരംകണ്ഠത്തിൽ


വാതുവെക്കുന്നു

വശംവദരാവുന്നു

വീറോടെ ഇഷ്ട്ടർക്കായ് 

വാദം പറയുന്നു


പന്തിന്നുചിത്തത്തിൽ

പാർത്ഥന്റെ സ്ഥാനമായ്

പാതിരയെല്ലാം

പകലുകളാകുന്നു.


ഒരുലോക കപ്പും

കാണുവാനാകാതെ

കാല്പന്തിനുള്ളിൽ

കയറിയ വായു ഞാൻ


ഓരോ അടിയും

പുറത്തു വീഴുന്നേര-

മുണ്ടായിരിക്കാം

ആരവാഘോഷങ്ങൾ!!!


കൃത്യമായെപ്പോഴു

മുള്ളിലടയിരു

ന്നാവേശം പോകാതെ

കാത്തിടേണം


എന്നെങ്കിലുമൊരു

കളി കാണുവാനായാൽ

എന്നൊരുമോഹം

ഉയർന്നു പൊങ്ങുന്നേരം


ഓർമ്മയിൽവന്നെത്തും

പന്തിനെ തന്നുടെ

പ്രാണനെക്കാളും

പ്രിയപ്പെട്ട കൂട്ടരെ


ഉള്ളിലൊതുങ്ങും

പതിവുപോൽ പ്രാർത്ഥിക്കും

സ്വപ്നത്തിൽ കാണും

പുറത്തിറങ്ങുന്ന നാൾ.

                                -  സുധീർ

No comments:

Post a Comment