മതിലുകൾ വളരുമ്പോൾ
ചങ്ങാതീ....
സൗഹൃദത്തിലും സാഹോദര്യത്തിലും
മതിലുകൾ വളരുന്ന സമകാലത്ത്
മാഞ്ചുന മണക്കുന്ന നാട്ടുവഴികളും
നാട്ടറിവുകളും നമുക്കന്യമായേക്കാം..!
ഗ്രാമക്കാഴ്ചകൾ മങ്ങുന്നു;
നഗരസൗധങ്ങൾ തിളങ്ങുന്നു
കവാടങ്ങളിൽ കരിമ്പൂച്ചകൾ കാവലാൾ!
രാവിൽ, ഗൂർഖകൾ റോന്തുചുറ്റും
പാതയോരങ്ങളിൽ മാലിന്യക്കുന്നുകൾ ..!
ജീവനറ്റ മതിലുകൾ ഓർമ്മയിലെത്തിക്കുന്നത്
തഴച്ചു വളർന്ന വേലിപ്പച്ചയെയാണ് ..!
ഇവിടെ ജീവിതത്തിൻ സഹനതന്ത്രത്തിന്
മതിലുകൾ അത്യന്താപേക്ഷിതമാകുന്നത് എന്തുകൊണ്ടായിരിക്കാം..?
മതിലുകൾ നിൻ്റെ കുളത്തിനെയും
എൻ്റെ കിണറിനേയും വിഴുങ്ങി ..!
നമ്മുടെ പുഴ വറ്റിവരണ്ടുണങ്ങി..!
മണൽ മാഫിയകൾ രംഗത്തിറങ്ങി..!
അന്യതയുടെ അഴുക്കു നീരിൽ
വന്യമായ് ആക്രോശിക്കും ആൾരൂപങ്ങൾ
ഇന്ന്, മനുഷ്യമതിൽ പണിയുന്നു..!!
ഒരുച്ചയ്ക്ക് നിൻ്റെ വിശപ്പിൻ്റെ ഇലക്കുമ്പിളിൽ
സ്നേഹത്തിൻ്റെ കഞ്ഞിവിളമ്പാനെത്തിയ എന്നെ, നീ സ്നേഹമതിലായ് അവരോധിച്ച്,
'കൽപ്പണിക്കാർ' പാടിപ്പുകഴ്ത്തി ..!!
ഇന്ന്, നാലുപാടും മഹാമാരി പണിത മതിലിനുള്ളിൽ,
കമ്പ്യൂട്ടറിനു മുന്നിൽ, ധ്യാനനിരതരായി, നാം വത്മികത്തിൽ അടയിരിക്കുന്നു ..!!
പ്രണയത്തിൻ്റെ റോസാപ്പൂവുമായി മതിലിനപ്പുറം, ഒരു നാരായണി ഇനിയുണ്ടാവുമോ ..??
മതിൽ എൻ്റെ കണ്ണുകൾക്ക് മറയിടുമ്പോൾ, അതിരില്ലാത്ത ആകാശക്കാഴ്ചകളിലേക്ക്
ഞാനെൻ്റെ മിഴികളെ അഴിച്ച് വിട്ടു..!!
- ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ)
CNNBHS, ചേർപ്പ്, തൃശൂർ.

No comments:
Post a Comment