[നിളയുടെ തെളിമയും നിലാവിന്റെ കുളിർമ്മയും ചൂടി കലാസപര്യയുടെ ഒൻപതു പതിറ്റാണ്ടു പിന്നിട്ട് നിത്യസൗന്ദര്യത്തിന്റെ നറുവെൺശില്പമായി നവതി നിറവിലെത്തിയ കേരള കലാമണ്ഡലത്തിന്റെ ഗരിമയ്ക്കും പെരുമയ്ക്കും മുന്നിൽ ശിരസ്സു നമിച്ചു സമർപ്പിക്കുന്ന കാവ്യ പ്രണാമം ]
കലാമണ്ഡലം
കലയുടെ കമലദളങ്ങൾ നിത്യം
കാൽച്ചിലമ്പണിയുമീ കളിയരങ്ങ്
കവികല്പനകൾ കതിരണിയും
കൈരളീദേവിതൻ തിരുവരങ്ങ്
തിരശീല ഞൊറിയുന്നു സന്ധ്യാംബരം
കളിവിളക്കേന്തുന്നു കുളിരമ്പിളി
നിളപാടിയൊഴുകുന്നു നളചരിതം
മതിനിറഞ്ഞാടുന്നു കേരവൃന്ദം
പഞ്ചവാദ്യത്തിന്റെ പതികാലമായ്
തെന്നലുയർത്തുന്നു ദലമർമ്മരം
നിഴലും നിലാവും മുഖത്തെഴുത്ത്
പുളകിതം നിത്യമീ വെൺപുളിനം
ഗിരിനിര ചാർത്തുന്നു കേശഭാരം
കുളിരലയേന്തുന്നു പൊൻചേങ്കില
കലയുടെ കനകവസന്തമായി
മിഴിവോടെനില്പൂ കലാമന്ദിരം
കടലും കടന്നുള്ള സൽകീർത്തിയാൽ
കരളും മിഴിയും കവർന്നിതേവം
നവതിനിറവിൻ നറുനിലാവിൽ
ഒളിവീശി നില്പൂ കലാമണ്ഡലം !
- ചന്ദ്രമോഹൻ കുമ്പളങ്ങാട്
(കൗൺസിലർ, വടക്കാഞ്ചേരി നഗരസഭ)

No comments:
Post a Comment