Wednesday, November 4, 2020

 

തിരസ്കൃത സത്യം

  


നാസാരന്ധ്രത്തിൽ നിറയുന്നു,

വൃത്തികെട്ട, പട്ടണത്തിൻ

അഴുക്കുചാലിൽ

നുരയ്ക്കും, പുഴുക്കൾ തൻ

മൃത്യുഗന്ധം..!

ഉണ്ണുന്ന മാംസത്തിൽ,

കുടിക്കുന്ന രക്തത്തിൽ,

കുടിയേറിയ മൃത്യു ..

ഹൃദയത്തെ മരവിപ്പിച്ച്,

മനസ്സിന്നാർദ്രത വറ്റിച്ച്,

ജീവാണുക്കൾതോറും പടർന്നേറി..!

ഇന്നലെക്കണ്ടൊരു സ്നേഹ നൈർമ്മല്യത്തിൽ

ആശിച്ചു പോയി ഞാൻ..

എൻ ശിഷ്ടായുസ്സ് നീട്ടുവാൻ..!

ആശ മാത്രമീ തപ്ത ജീവിതത്തിൻ ശിഷ്ടം..!

താതനിന്നലെയോതി, വേദനയിൽ നിന്നു

കിളുർന്നൊരു ശാപവാക്യം..!

പ്രായമേറുന്ന കാലത്ത്,  ഒരു പിടിച്ചോറ്

വെച്ചുവിളമ്പുവാൻ അരി കൊണ്ടുവരേണ്ട നീ..

അരി കൊണ്ടുവരേണ്ട നീ..!

ഇന്നിൻ്റെ കെടുതിയിൽ വളർന്ന്,

ദുഃഖം മാത്രമേകുന്നു..

കണ്ണീരിൽ വെച്ചുവാർക്കുവാൻ..!!


ഞാനെൻ്റെ അമ്മയുടെ അണുവിൽ പിറന്നനാൾ മുതൽ

അവൾതൻ ഗർഭക്ലാന്തിയായ്,

ഈറ്റില്ലത്തിൽ പേറ്റുനോവായ്,

നിന്നുടെ ചിരിയായ്, പനിയായ്,

കൗമാര പ്രണയമായ്, പിന്നെ നീയാടിയ

മർത്ത്യേതര വേഷങ്ങളിൽ

ആയിരം പത്തിവിരിച്ചാടീ

എൻ്റെ ദുരന്തം..!!

പശിയടക്കാനില്ലൊരുമണി ചോറിവിടെ..!

ദാഹമാറ്റാനില്ലൊരുതുള്ളി പച്ചവെള്ളം..!

ശ്വാസകോശം നിറയ്ക്കാൻ ശുദ്ധവായു പോലും

നമ്മുടെ തിരസ്കൃത സമൂഹത്തിനു നിഷിദ്ധം..!!

അറിവുകളൊക്കെയും ഒരു മഹാസമുദ്രമായ്,

ഒരു മഹാപ്രവാഹമായ് ..

അതിൻ്റെ തീക്ഷ്ണതയിൽ മൃത്യുവേക്കാൾ ശക്തമാം വെറുപ്പിന്നഗ്നി കുടിയേറി

ദഹിപ്പിക്കുന്നു ബ്രഹ്മാണ്ഡം... !!!

             -  ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ)

               CNNBHS, ചേർപ്പ്, തൃശൂർ.



No comments:

Post a Comment